ഇന്‍ഫോസിസ് കാംപസിലെ 'പുള്ളിപ്പുലിയെ' കാണ്‍മാനില്ല; തിരച്ചില്‍ അവസാനിപ്പിച്ച് വനംവകുപ്പ്; 26വരെ ജീവനക്കാര്‍ക്ക് ജോലി ചെയ്ത് വീട്ടില്‍ തുടരാം

മൈസൂരു ഇന്‍ഫോസിസ് കാംപസില്‍ കണ്ടെത്തിയ പുള്ളിപ്പുലിക്കായുള്ള സംയുക്ത തിരച്ചില്‍ കര്‍ണാടക വനംവകുപ്പ് അവസാനിപ്പിച്ചു. കഴിഞ്ഞ പത്ത് ദിവസമായി പുലിയുടെ പുതിയദൃശ്യങ്ങളോ കാല്‍പ്പാടുകളോ കണ്ടെത്താത്ത സാഹചര്യത്തിലാണ് ഇന്നലെ രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിച്ചത്. ക്യാമ്പസിലെ പുലിയെ പിടികൂടാനായി സ്ഥാപിച്ച അഞ്ച് കൂടുകള്‍ കാംപസിനകത്തുനിന്ന് നീക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ജീവനക്കരും ട്രെയിനികളും കാംപസിനുള്ളില്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്നും ബസവരാജ് അറിയിച്ചു. ലിയോപാഡ് ടാസ്‌ക് ഫോഴ്‌സിന് പുറമെ എലിഫന്റ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളും ചേര്‍ന്ന് കഴിഞ്ഞ നാലുദിവസങ്ങളിലായി കാംപസിനകത്ത് ഊര്‍ജിത പരിശോധന നടത്തിയിരുന്നു. 140 ഉദ്യോഗസ്ഥര്‍ 12 സംഘങ്ങളായി തിരിഞ്ഞായിരുന്നു പുലിക്കായുള്ള തിരച്ചില്‍ നടത്തിയത്.

പുലിയെ പിടികൂടാത്ത സാഹചര്യത്തില്‍ ജീവനക്കാര്‍ക്കുള്ള വര്‍ക്ക് ഫ്രം ഹോം ജനുവരി 26 വരെ നീട്ടിയിരുന്നു. കനത്തസുരക്ഷയിലാണ് കാംപസിനകത്തെ ഹോസ്റ്റലില്‍ താമസിക്കുന്ന ട്രെയിനികള്‍ക്കുള്ള പരിശീലനവും നടക്കുന്നത്.

താമസസ്ഥലത്തുനിന്ന് അതീവസുരക്ഷയില്‍ ബസിലാണ് ഇവരെ ക്യാമ്പസിലെത്തിക്കുന്നത്. പുലിയുടെ സാന്നിധ്യമുള്ളതിനാല്‍ വാഹനത്തില്‍ മാത്രമാണ് ഇവര്‍ക്ക് കാംപസ് പരിസരത്ത് സഞ്ചരിക്കാന്‍ അനുമതി.

പരിശീലനസമയത്ത് ഭക്ഷണത്തിനുള്ള സൗകര്യവും ഇവര്‍ക്ക് ക്യാമ്പസിനകത്ത് ഒരുക്കി. പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം ടാസ്‌ക്ഫോഴ്‌സിന്റെ പരിശോധനയില്‍ പുലിയുടേതെന്ന് സംശയിക്കുന്ന പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.

380 ഏക്കര്‍ വിസ്തൃതിയിലാണ് കാംപസ്. ഇവിടെയെല്ലാം ഡ്രോണ്‍ക്യാമറ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. പുലിയെ കണ്ടതിനെത്തുടര്‍ന്ന് കാംപസിനകത്ത് 12 ഉയര്‍ന്നനിലവാരമുള്ള സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചു. രണ്ട് കൂടുകളും സ്ഥാപിച്ചു. പരിശോധന തുടരുമെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഐ.ബി. പ്രഭു അറിയിച്ചു.

പുലിയുടെ വരവ് മലയാളികളെയും ഭീതിയിലാക്കിയിട്ടുണ്ട്. മൈസൂരുവിലെ ഇന്‍ഫോസിസ് ഗ്ലോബല്‍ എജുക്കേഷന്‍ സെന്ററില്‍ പരിശീലനം നേടുന്നവരും ജീവനക്കാരുമായി ഏകദേശം 1300-നടുത്തുപേര്‍ മലയാളികളാണ്. കൂടാതെ കാംപസ് കോമ്പൗണ്ടിന്റെ പുറത്തുള്ള വില്ലകളിലും മലയാളി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരും പുലി ഭീതിയിലാണ്.