നടന്നത് കുട്ടിക്കടത്തല്ല; കുട്ടികള്‍ കേരളത്തില്‍ വന്നത് വിദ്യാഭ്യാസത്തിന്, കേരള ശിശുക്ഷേമ സമിതിയെയും പൊലീസിനെയും തള്ളി ബിഹാര്‍ സര്‍ക്കാര്‍

കേരളത്തിലെ യതീംഖാനകളിലേക്ക് ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളില്‍ നിന്ന് കുട്ടികളെത്തിയത് വിദ്യാഭ്യാസത്തിനാണെന്നും സൗജന്യ വിദ്യാഭ്യാസത്തിനായി രക്ഷിതാക്കള്‍ അയച്ച കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും ബിഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു.

കേരളത്തിലെ യതീംഖാനകളിലേക്ക് കുട്ടികടത്തു നടന്നെന്ന് കാട്ടി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട കേരള ഹൈക്കോടതി വിധിക്കെതിരെ മുക്കം മുസ്ലിം ഓര്‍ഫനേജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേരള ശിശുക്ഷേമ സമിതി ചെയര്‍പെഴ്‌സണനും റയില്‍വേ പൊലീസും സ്വീകരിച്ച നിലപാടിനെ തള്ളി ബിഹാര്‍ സര്‍ക്കാര്‍ കുട്ടിക്കടത്തല്ലെന്ന് ബോധിപ്പിച്ചത്.

2014 മേയ് മാസത്തിലാണ് സഭവം. മേയ് 24, 25 തിയതികളിലായി പാലക്കാട് റയില്‍വേ സ്റ്റേഷനില്‍ നിന്നും പൊലീസ് 606 കുട്ടികളെ കസ്റ്റഡിയിലെടുത്തു. ബിഹാറില്‍ നിന്നുള്ള 112, ജാര്‍ഖണ്ഡില്‍ നിന്നുള്ള 371, പശ്ചിമ ബംഗാളില്‍ നിന്നുള്ള 13 കുട്ടികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബിഹാറിലെ പല ജില്ലകളില്‍ നിന്നായുള്ള ഒരേ സമുദായത്തില്‍ പെട്ട കുട്ടികളായിരുന്നു ഇവരെന്നും കുട്ടികളുമായി ഉദ്യോഗസ്ഥര്‍ ആശയവിനിമയം നടത്തിയെന്നും പേരു വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളില്‍ പലരും യതീംഖാനയില്‍ പഠിക്കുന്നവരായിരുന്നു. മതിയായ അന്വേഷണത്തിന് ശേഷം വിദ്യാഭ്യാസം തുടരാന്‍ പാട്‌ന ശിശുക്ഷേമ സമിതി കുട്ടികള്‍ക്ക് അനുമതി നല്‍കിയിരുന്നു. കുട്ടികള്‍ക്കെതിരെ യതീംഖാനയിലെ ജീവനക്കാരില്‍ നിന്ന് മോശമായ പെരുമാറ്റമോ അവഹേളനമോ നേരിടേണ്ടി വന്നിട്ടില്ലെന്നും പാട്‌ന ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

സൗജ്യന്യ ഭക്ഷണവും വസ്ത്രവും പഠനോപകരണങ്ങളും ലഭിക്കുന്നതിനാലാണ് കുട്ടികള്‍ യതീംഖാനയില്‍ എത്തിയതെന്നും സംഭവം കുട്ടിക്കടത്തല്ലെന്നും ബിഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.