മെലാനിയ ട്രംപിന്റെ ഡൽഹി സ്കൂൾ സന്ദർശനം; കെജ്‌രിവാളിനെയും സിസോദിയയെയും ഒഴിവാക്കി

യു.എസ് പ്രഥമ വനിത മെലാനിയ ട്രംപ് അടുത്തയാഴ്ച ഡൽഹിയിലെ ഒരു സർക്കാർ സ്‌കൂളിൽ “ഹാപ്പിനെസ്സ് ക്ലാസി”ൽ പങ്കെടുക്കാനിരിക്കെ പ്രസ്തുത പരിപാടിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പങ്കെടുക്കില്ലെന്ന് ആം ആദ്മി പാർട്ടി (എഎപി) വൃത്തങ്ങൾ അറിയിച്ചു. കേജ്‌രിവാളിന്റെയും സിസോദിയയുടെയും പേരുകൾ കേന്ദ്ര സർക്കാർ പരിപാടിയിൽ നിന്ന് ഒഴിവാക്കി എന്ന് പാർട്ടി വൃത്തങ്ങൾ ആരോപിച്ചു.

ഈ മാസം നടന്ന തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം മൂന്നാം തവണയും ഡൽഹിയിൽ തിരഞ്ഞെടുക്കപ്പെട്ട കെജ്‌രിവാളും സിസോദിയയുമായിരുന്നു നേരത്തെയുള്ള പദ്ധതി പ്രകാരം മെലാനിയ ട്രംപിനെ ദക്ഷിണ ഡൽഹിയിലെ സർക്കാർ സ്കൂളിൽ സ്വാഗതം ചെയ്യാൻ ഇരുന്നത്.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച പ്രത്യേക അതിഥിയായി മെലാനിയ ട്രംപ് സ്‌കൂൾ സന്ദർശിക്കും. ഒരു മണിക്കൂർ നീണ്ട സന്ദർശനത്തിൽ അവർ സ്കൂൾ കുട്ടികളോടൊപ്പം കുറച്ച് സമയം ചെലവഴിക്കും.

വിവിഐപി പരിപാടിയിൽ നിന്ന് ഡൽഹിയിലെ രണ്ട് ഉന്നത നേതാക്കളെ ഒഴിവാക്കിയത് കേന്ദ്രത്തിന്റെ തീരുമാനപ്രകാരമാണെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം.

രണ്ട് വർഷം മുമ്പ് സ്കൂൾ കുട്ടികൾക്കിടയിലെ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ശ്രമമായി സന്തോഷ പാഠ്യപദ്ധതി അവതരിപ്പിച്ചത് മനീഷ് സിസോദിയയാണ്. ഇതിൽ 40 മിനിറ്റ് ധ്യാനം, വിശ്രമം, ക്ലാസ് മുറിക്ക് പുറത്തെ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുന്ന സമയത്താണ് പ്രഥമ വനിതയുടെ ഒറ്റയ്ക്കുള്ള സന്ദർശനം നടക്കുക. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കെജരിവാൾ സർക്കാരിന്റെ കീഴിലുള്ള ഡൽഹിയിലെ സ്കൂളുകൾ ശോചനീയമായ അവസ്ഥയിലാണെന്ന് ബി.ജെ.പി പ്രചരിപ്പിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഒരു സ്കൂളിലാണ് മെലാനിയ ട്രംപിന്റെ സന്ദർശനം കേന്ദ്ര സർക്കാർ പദ്ധതിയിട്ടിരിക്കുന്നതു എന്നത് രസകരമാണ്.