ഹരിയാനയിൽ കർണാടക മോഡൽ നീക്കത്തിന് സാദ്ധ്യത, ചൗത്താലയുടെ നിലപാട് നിർണായകം

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ ഫലം പുറത്ത് വരുമ്പോള്‍ ബി.ജെ.പിക്ക് ഒറ്റക്ക് ഭരിക്കാനുള്ള സീറ്റുകള്‍ ലഭിക്കില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. നിലവിൽ 43 സീറ്റുകളിലാണ് ബി ജെ പി മുന്നിട്ട് നില്‍ക്കുന്നത്. കോൺഗ്രസ് 31 സീറ്റിലും ലീഡ് ചെയ്യുന്നു. ഭരണം പിടിക്കുന്നതിന് 46 സീറ്റുകൾ വേണം. 2014-ൽ നടന്ന തിരഞ്ഞെടുപ്പിൽ ബി ജെ പി നേടിയത് 47 സീറ്റുകളാണ്. അതേസമയം ദുഷ്യന്ത് ചൗത്താലയുടെ നേതൃത്വത്തിലുള്ള ജെ ജെ പി ഹരിയാനയിൽ 11 സീറ്റിൽ മുന്നേറുന്നുണ്ട്. എട്ട് സ്വതന്ത്രന്മാരും ലീഡ് നേടിയിട്ടുണ്ട്. തൂക്കുസഭ നിലവിൽ വന്നാൽ ഇവിടെ ജെ ജെ പിയുടെയും സ്വതന്ത്രരുടെയും നിലപാടുകൾ നിർണായകമാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെ പി ക്ക് മാന്ത്രിക സംഖ്യ നേടാനായില്ലെങ്കിൽ കോൺഗ്രസിന് ഭരണം പിടിക്കുന്നതിനുള്ള സാദ്ധ്യത ഒരുങ്ങുന്നുണ്ട്. ജെ ജെ പിയും സ്വതന്ത്രരും പിന്താങ്ങിയാൽ കോൺഗ്രസ് ഭരണത്തിലെത്തുന്ന സ്ഥിതിയുണ്ട്.

ബി.ജെ.പിയെയാണോ കോണ്‍ഗ്രസിനെയാണോ ജെ.ജെ.പി പിന്തുണയ്ക്കുക എന്ന് ഇപ്പോള്‍ വ്യക്തമല്ല. കോണ്‍ഗ്രസ് കര്‍ണാടകയില്‍ ജനതാദള്‍ എസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത് പോലെ ഇവിടെയും നീക്കം നടത്തുമോ എന്ന് വ്യക്തമല്ല. അതുകൊണ്ട് ജെ.ജെ.പി അദ്ധ്യക്ഷന്‍ ദുഷ്യന്ത് ചൗതാല തന്നെയായിരിക്കും ഇവിടെ നിർണായക ഘടകം. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനം എടുക്കാതെ മാറി നിന്ന് ബി ജെ പിയെ ഒഴിവാക്കാൻ നീക്കം നടത്തിയാൽ അത് നിർണായകമാകും. കർണാടക മോഡൽ നീക്കത്തിന് സാദ്ധ്യതകൾ ശക്തമാണ്.