ഡൽഹി കർക്കർദുമ കോടതിയിൽ തീപിടുത്തം, രേഖകൾ നശിച്ചു

ഡൽഹി കർക്കർദുമയിൽ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ കോടതിമുറിയിൽ തീപിടുത്തം. ഞായറാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി കോടതി രേഖകളും ഫർണിച്ചറുകളും കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായ് സംശയിക്കുന്നത്.

കോടതി മുറിക്ക് സമീപത്തെ തീ പിന്നീട് ഇടനാഴിയിലേക്ക് പടരുകയായിരുന്നു. ഒരേ കോടതി കെട്ടിടത്തിന്റെ രണ്ട് വ്യത്യസ്ത നിലകളിലേക്ക് തീ പടർന്നിരുന്നു. പുലർച്ചെ 3.25 ഓടെയാണ് ഡൽഹി ഫയർ സർവീസിന് തീപിടുത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.

12 ഫയർ ടെൻഡറുകൾ വിന്യസിച്ച് 50 അഗ്‌നിശമന സേനാംഗങ്ങൾ രണ്ടുമണിക്കൂറോളം ശ്രമിച്ചാണ് തീയണയ്ക്കാൻ സാധിച്ചത്. കാലത്ത് 5.20ഓടെ തീ നിയന്ത്രണ വിധേയമായതായി ഡിഎഫ്എസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു. ഡൽഹി പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.