'നടത്തിയത് വിദ്വേഷ പ്രസംഗമല്ല, ആവശ്യപ്പെട്ടത് റോഡ് ഗതാഗത യോഗ്യമാക്കാന്‍'; കപില്‍ മിശ്ര

ഡല്‍ഹി കലാപത്തിന് പിന്നാലെ താന്‍ നടത്തിയത് വിദ്വേഷ പ്രസംഗമല്ലെന്ന് ബി.ജെ.പി നേതാവ് കപില്‍ മിശ്ര. റോഡ് ഗതാഗത യോഗ്യമാക്കണം എന്ന് പൊലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് കപില്‍ മിശ്ര പറഞ്ഞു.

റോഡ് തടയുന്നവരെ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെടുന്നവരെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നത് പക്ഷപാതമാണെന്നും കപില്‍ മിശ്ര കുറ്റപ്പെടുത്തി. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഇന്നലെ ദില്ലി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ പ്രസംഗങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി എടുക്കാനായിരുന്നു ദില്ലി പൊലീസിന് ജസ്റ്റിസ് മുരളീധര്‍ നിര്‍ദ്ദേശം നല്‍കിയത്.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കിൽ ബാക്കി ഞങ്ങൾ നോക്കും എന്ന കപിൽ മിശ്രയുടെ പരാമർശത്തെ തുടർന്നാണ് ഡൽഹിയിൽ സമാധാനപരമായി നടന്നിരുന്ന പ്രതിഷേധം രക്തച്ചൊരിച്ചിലേക്ക് മാറിയത്.