'ഹൈക്കമാന്‍ഡിനെ അപമാനിച്ചു'; ഗെലോട്ടിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഒരു വിഭാഗം

രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ അനിശ്ചിതത്വം തുടരവേ അശോക് ഗഹലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്. ഗഹലോട്ട് ഹൈക്കമാന്‍ഡിനെ അപമാനിച്ചെന്നാണ് നേതാക്കള്‍ പറയുന്നത്.

എംഎല്‍എമാരുടെ രാജി നീക്കം ഗഹലോട്ടിന്റെ പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയാകുമെന്ന സച്ചിന്‍ പൈലറ്റ് എംഎല്‍എ മാര്‍ക്ക് സൂചന നല്‍കിയിരുന്നുവെന്നും ഇതാണ് ഗഹലോട്ടിനെ ചൊടിപ്പിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം മതി മുഖ്യമന്ത്രി ചര്‍ച്ചയെന്ന ആവശ്യവും അംഗീകരിച്ചില്ലെന്നതാണ് കടുത്ത തീരുമാനത്തിലേക്ക് ഗഹലോട്ട് പക്ഷത്തെ എത്തിച്ചത്. 92 എംഎല്‍എമാരും കഴിഞ്ഞ രാത്രി സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു.

രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക നിയമസഭാകക്ഷി യോഗം ഇന്നലെ റദ്ദാക്കിയിരുന്നു. നിരീക്ഷകരെ ഹൈക്കമാന്‍ഡ് തിരികെ വിളിപ്പിക്കുകയും ചെയ്തു. അശോക് ഗഹലോട്ടിനേയും, സച്ചിന്‍ പൈലറ്റിനേയും ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.