'ജനങ്ങളെ കേൾക്കുന്ന ഭരണാധികാരികളാണ് ഇന്ത്യക്ക് ആവശ്യം'; മോഡി സര്‍ക്കാരിനെതിരേ രഘുറാം രാജന്റെ ഒളിയമ്പ്‌

രാജ്യത്തെ ജനങ്ങളെ കേൾക്കുന്ന ഭരണാധികാരികളാണ് ഇന്ത്യക്ക് ആവശ്യമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. ജനങ്ങളുടെ വാക്കുകൾ ശ്രവിക്കാതെ സ്വന്തം അനുയായികളുടെ മാത്രം വാക്കുകൾ കേട്ടു പ്രവർത്തിച്ചാൽ തെറ്റുപറ്റാനുള്ള സാധ്യത ഏറെയാണെന്ന് രാജന്‍ വ്യക്തമാക്കി. ഇതൊഴിവാക്കുന്നതിനായി എല്ലാ വിഭാഗങ്ങളുടെയും താൽപര്യങ്ങൾ അറിഞ്ഞു ഭരണാധികാരികൾ പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളെ തെരഞ്ഞെടുത്തവരുടെ താൽപര്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കാൻ ഭരണാധികാരികൾ ബാധ്യസ്ഥരാകണം. അനുയായികൾക്കു മാത്രം ചെവി കൊടുക്കുമ്പോൾ തെറ്റുപറ്റാനുള്ള സാധ്യത കൂടുതലാണ്. അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യം തൽപരകക്ഷികൾ മുതലെടുക്കും. വൻകിട കമ്പനികളുടെയും രാഷ്ട്രീയക്കാരുടെയും താൽപര്യ സംരക്ഷണമേ അവിടെ നടക്കൂ.

നോട്ടു നിരോധനത്തിന്റെ അനന്തരഫലം പൂർണമായും അറിയാൻ കൂടുതൽ കണക്കുകൾ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായി നികുതി നൽകാൻ എല്ലാവരും തയാറാകണം. സർക്കാർ സേവനങ്ങൾ കൃത്യമായി ജനങ്ങൾക്കു ലഭ്യമാക്കുന്നതിൽ ഭരണരംഗത്തു മത്സരമുണ്ടാകണം. അധികാരകേന്ദ്രീകരണം അഴിമതിക്കു വഴിയൊരുക്കും. സംവരണം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് അപകടകരമാണ്. അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള അസഹിഷ്ണുത ജനാധിപത്യത്തിന് അപകടമാണ്. തെരഞ്ഞെടുപ്പിലൂടെ ഏകാധിപതികൾ അധികാരത്തിലെത്തുന്ന പ്രതിഭാസം ഉത്കണ്ഠാജനകമാണെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു.

റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കുന്ന സമയത്ത് ബിജെപി സര്‍ക്കാരുമായി അകല്‍ച്ച പാലിച്ചിരുന്ന രഘുറാം രാജന് ഗവര്‍ണറായി രണ്ടാമൂഴം നല്‍കാന്‍ ബിജെപി നയിക്കുന്ന സര്‍ക്കാര്‍ തയാറായിരുന്നില്ല.