'കൈലാസ രാജ്യം, വ്യാജം'; ബലാത്സംഗ കേസില്‍ രാജ്യം വിട്ട സ്വാമി നിത്യാനന്ദയ്ക്ക് അഭയം നല്‍കിയിട്ടില്ലെന്ന് ഇക്വഡോര്‍

ബലാത്സംഗ കേസില്‍ അറസ്റ്റ് ഭയന്ന് രാജ്യം വിട്ട ആള്‍ദൈവം നിത്യാനന്ദയെ സഹായിച്ചിട്ടില്ലെന്ന് ഇക്വഡോര്‍. നിത്യാനന്ദയ്ക്ക് അഭയം നല്‍കാന്‍ സഹായിക്കുകയോ ദക്ഷിണ അമേരിക്കയില്‍ ഏതെങ്കിലും ഭൂമി വാങ്ങാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍ വ്യക്തമാക്കി.

അഭയം നല്‍കണമെന്നുള്ള നിത്യാനന്ദയുടെ  അഭ്യര്‍ത്ഥന തള്ളിയെന്നും നിത്യാനന്ദ പിന്നീട് ഹെയ്തിയിലേക്ക് പോയതായും എംബസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുന്നതെന്നും വിവാദങ്ങളില്‍ നിന്ന് രാജ്യത്തിന്റെ പേര് ഒഴിവാക്കണമെന്നും എംബസി പറയുന്നു.

ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ശേഷമാണ് സ്വാമി നിത്യാനന്ദ ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപില്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യത്തിന്റെ വിശദീകരണം.

ബലാത്സംഗ കേസില്‍ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പാസ്പോര്‍ട്ട് പോലുമില്ലാത്ത നിത്യാനന്ദ ഇന്ത്യ വിട്ടത്. ഇക്കാര്യം ഗുജറാത്ത് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇയാളുടെ പാസ്പോര്‍ട്ടിന്റെ കാലാവധി 2018 സെപ്റ്റംബറില്‍ അവസാനിച്ചിരുന്നു. പാസ്പോര്‍ട്ട് ഇല്ലാതെ ഇയാള്‍ എങ്ങനെ രാജ്യം വിട്ടു എന്നതോ എവിടേയ്ക്കാണ് പോയിരിക്കുന്നതെന്നതോ വ്യക്തമല്ല.