ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ആൾ എസ്. പിയിൽ ചേർന്നു

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന് കണക്കാക്കുന്ന ധര്‍മേന്ദ്ര പ്രതാപ് സിങ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ശനിയാഴ്ചയാണ് ധര്‍മേന്ദ്ര സമാജ് വാദി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ധര്‍മേന്ദ്ര പ്രതാപ് സിങ് സമാജ് വാദി പാര്‍ട്ടിയിലേക്ക് എത്തിയത് പാര്‍ട്ടിയെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നരേഷ് ഉത്തംപട്ടേല്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഘഡ് സ്വദേശിയായ ധര്‍മേന്ദ്ര പ്രതാപ് സിങിന്റെ ഉയരം 2.4 മീറ്ററാണ്. (8 അടി 1 ഇഞ്ച്)

‘അഖിലേഷ് യാദവിന്റെ നേതൃത്വത്തിലും സമാജ്‌വാദി പാര്‍ട്ടിയുടെ നയങ്ങളിലും ആകൃഷ്ടനായാണ് പാര്‍ട്ടി അംഗത്വമെടുത്തതെന്ന് പ്രതാപ് സിങ് പറഞ്ഞു. ധര്‍മേന്ദ്രസമാജ് വാദി പാര്‍ട്ടിയിലേക്ക് എത്തിയത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തും ‘- സമാജ് വാദി പാര്‍ട്ടി ഔദ്യോഗിക വക്താവ് രാജേന്ദ്ര ചൗധരി പ്രസ്താവനയില്‍ പറഞ്ഞു.

‘ഉയരം കാരണം നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. അതുപോലെ തന്നെ പുറത്തേക്കിറങ്ങിയാല്‍ ഞാന്‍ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രവും ആകും. ആളുകള്‍ എന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഒരു സെലിബ്രിറ്റിയാണെന്ന് തോന്നും’- ധര്‍മേന്ദ്ര സിങ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് 10നാണ്.