കേരളത്തിന്റെ കത്തുകള്‍ അവഗണിച്ചു; തമിഴ്‌നാട് വെള്ളം നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി; സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പിണറായി വിജയന്‍

കേരളത്തിന് കരാര്‍ പ്രകാരമുള്ള ജലം തമിഴ്‌നാട് നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ തമിഴ്‌നാട് പാലിക്കുന്നില്ല. ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദേഹം നിയമസഭയില്‍ വ്യക്തമാക്കി.

2023-24 ജലവര്‍ഷം മണക്കടവ് വിയറില്‍ കേരളത്തിന് ആവശ്യമായ ജലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥതലത്തിലും സര്‍ക്കാര്‍തലത്തിലും തമിഴ്നാടുമായി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗത്തില്‍ ചിറ്റൂരിലെ കൃഷി, കുടിവെള്ള ആവശ്യങ്ങള്‍ക്കായി ലഭ്യമാക്കേണ്ട ജലത്തിന്റെ കണക്കുകള്‍ അവതരിപ്പിച്ചു. വരള്‍ച്ച കണക്കിലെടുത്ത് ജലം ലഭ്യമാക്കാനാകില്ലെന്നും ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് മഴ ലഭ്യമാകുന്ന മുറയ്ക്ക് കേരളം ആവശ്യപ്പെട്ട തോതിലുള്ള ജലം ലഭ്യമാക്കാമെന്നും തമിഴ്നാട് അറിയിച്ചു.

കേരളം ഇതിനോടു വിയോജിച്ചു. പറമ്പിക്കുളം ജലസംഭരണിയില്‍ നിന്ന് ആവശ്യമെങ്കില്‍ ജലം ആളിയാര്‍ ഡാമില്‍ എത്തിച്ച് കേരളത്തിന് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ജലവിഭവ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ തമിഴ്നാടിന് കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ നിലപാട് മാറ്റാന്‍ തമിഴ്നാട് തയാറായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.