ഉത്തർപ്രദേശിലെ ബാഗ്പതിലെ ദര്‍ഗയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് മുസ്ലിം പക്ഷം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. മുസ്ലീം പക്ഷം സമര്‍പ്പിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഹര്‍ജിയാണ് ബാഗ്‌പത് ജില്ലാ കോടതി തള്ളിയത്. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് പ്രദേശം.
സൂഫി വര്യന്‍ ബദറുദ്ദീന്‍ ഷായുടെ ദര്‍ഗയാണ് ഹിന്ദു പക്ഷത്തിന് വിട്ട് നല്‍കാന്‍ ബാഗ്പത് ജില്ലാ കോടതി ഉത്തരവിട്ടത്. ഹര്‍ജി തള്ളപ്പെട്ടതോടെ കേസുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീം വിഭാഗം അഭിഭാഷകന്‍ അഡ്വ. ഷാഹിദ് ഖാന്‍ പറഞ്ഞു. അതേസമയം മഹാഭാരത്തില്‍ പരാമര്‍ശിക്കുന്ന ‘ലക്ഷഗൃഹം’ സ്ഥിതി ചെയ്ത സ്ഥലമാണിത് എന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം.
ബാഗ്പത് ജില്ലയിലെ ബർണാവ ഗ്രാമത്തിലാണ് സൂഫി വര്യൻ ബദ്‌റുദ്ദീൻ ഷായുടെ ദർഗ സ്ഥിതി ചെയ്യുന്നത്. 53 വർഷം മുമ്പാണ് ഈ പ്രദേശവുമായി ബന്ധപ്പെട്ട തർക്കമാരംഭിച്ചത്. 1970 ൽ ഹിന്ദു വിഭാഗം ദർഗക്കകത്ത് അതിക്രമിച്ച് കയറി പ്രാർഥന നടത്താൻ ശ്രമിച്ചു എന്നാരോപിച്ച് ദർഗാ ഭാരവാഹിയായ മുഖീം ഖാന്‍ ആണ് കോടതിയെ സമീപിച്ചത്.
Read more
പാണ്ഡവരെ ചുട്ടു കൊല്ലാൻ ദുര്യോധനൻ പണികഴിപ്പിച്ച കൊട്ടാരമാണ് ലക്ഷ ഗൃഹം എന്നാണ് ഹിന്ദു മത വിശ്വാസം. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കേസിലെ നിര്‍ണായക വിധിയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ലക്ഷ ഗൃഹവുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും തങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുസ്ലിം വിഭാഗത്തിന്‍റെ ഹർജി തള്ളിയതെന്നും ഹിന്ദു വിഭാഗത്തിനായി ഹാജരായ അഭിഭാഷകന്‍ രണ്‍വീര്‍ സിങ് തോമര്‍ പറഞ്ഞു.