ആശങ്ക വേണ്ട, കേരളത്തിന് എല്ലാ പിന്തുണയുമുണ്ട്-കേന്ദ്ര ആരോഗ്യമന്ത്രി

കേരളത്തിലെ കൊറോണ വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രം. കേരളത്തിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയതായി കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിലെ രണ്ടാമത്തെ കൊറോണബാധയും വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണെന്ന് സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ വ്യക്തമാക്കി.

രോഗി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഐസലേഷനിലാണ്. പുണെ വൈറോളജി ലാബില്‍ നിന്ന് പരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ലെന്നും രോഗ സാധ്യത അറിയിക്കുകയാണു ചെയ്തിട്ടുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഫലം എന്‍ഐവിയില്‍ നിന്നു വൈകിട്ടോടെ ലഭിക്കുമെന്നും കെ.കെ. ശൈലജ അറിയിച്ചു.

ജനുവരി 24 ന് ചൈനയില്‍ നിന്നു തിരിച്ചെത്തിയ ആളാണ് രോഗി. വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ്. കൃത്യമായ പരിശോധനയും നിരീക്ഷണവും നടത്തുന്നുണ്ടെന്നും സ്ഥിതി തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിതാന്ത ജാഗ്രതയാണ് വൈറസ് ബാധയ്‌ക്കെതിരെ വേണ്ടത്. വ്യാപിച്ചാല്‍ തടയാന്‍ ബുദ്ധിമുട്ടാണ്. നിപ്പയ്‌ക്കെതിരെ സ്വീകരിച്ചതുപോലുള്ള മുന്‍കരുതലുകള്‍ ആവശ്യമാണ്. ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍ പൂര്‍ണമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.