പെട്രോളിനും ഡീസലിനും ജി എസ് ടി വേണമെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍

പെട്രോളിയം ഉത്പന്നങ്ങളേയും ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ഇത് വരുന്ന മാസങ്ങളില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍ വ്യക്തമാക്കി.

പ്രധാന വരുമാന മാര്‍ഗ്ഗമായ നികുതി നിലയ്ക്കുന്നത് സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. നേരത്തെ ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പ് ശക്തമായ പ്രതിഷേധം നിലനിന്നപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെയും മദ്യത്തെയും ഒഴിവാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ അനുനയത്തിലെത്തിയത്. ജി.എസ്.ടി വരുന്നതോടെ പെട്രോളിനും ഡീസലിനും വില നിലവിലുള്ളതിനേക്കാള്‍ 35 ശതമാനത്തിലേറെ കുറയും. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ചരക്ക് സേവന നികുതി വരുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് മുന്‍പ് ബിഹാര്‍ ഉപമുഖ്യ മന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞിരുന്നു. ജി എസ്ടി നെറ്റ് വര്‍ക്ക് സംബന്ധിച്ച മന്ത്രിതലസമിതിയുടെ കണ്‍വീനറാണ് സുശീല്‍ കുമാര്‍ മോദി. സംസ്ഥാനങ്ങളുടെ അഭിപ്രായ ഐക്യമാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ജി എസ് ടി നടപ്പാക്കുന്നതിന് വേണ്ടത്.

നേരത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും ചരക്ക് സേവന നികുതി ബാധകമാക്കണമെന്ന് ആശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ജി.എസ്.ടി കൗണ്‍സിലിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് എളുപ്പമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം. സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ സിംഹഭാഗവും പെട്രോള്‍-ഡീസല്‍ എന്നിവയുടെ നികുതിയായിട്ടാണ് ലഭിക്കുന്നത്. ഇത് നഷ്ടപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകാത്തതാണ് പെട്രോളിയത്തില്‍ നിന്ന് ജി എസ് ടി ഒഴിവാക്കാന്‍ കാരണം.