ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് വ്യാഴാഴ്ച പുലർച്ചെ ഷിംലയിൽ വെച്ച് അന്തരിച്ചു. 87 വയസായിരുന്നു. പുലർച്ചെ 3.40 ന് ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിൽ വെച്ച് (ഐജിഎംസി)  വീരഭദ്ര സിംഗ് അന്തരിച്ചതായി ഐജിഎംസിയിലെ സീനിയർ മെഡിക്കൽ സൂപ്രണ്ട് ഡോ. ജനക് രാജ് പറഞ്ഞു.

തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു വീരഭദ്ര സിംഗ്. ഐ.ജി.എം.സിയുടെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലായിരുന്നു അദ്ദേഹം. ശ്വാസതടസ്സം ബാധിച്ചതിനെ തുടർന്ന് കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ വീരഭദ്രയെ ബുധനാഴ്ച വെന്റിലേറ്ററിൽ കയറ്റിയിരുന്നു.

ഒൻപത് തവണ എം‌എൽ‌എയും അഞ്ച് തവണ എംപിയുമായ സിംഗ് ആറ് തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.

ജൂൺ 11 ന് വീരഭദ്രക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. രണ്ട് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് അദ്ദേഹത്തിന് കോവിഡ് വന്നത്. ഏപ്രിൽ 12 നാണ് അദ്ദേഹം നേരത്തെ കോവിഡ് പോസിറ്റീവ് ആയത്.