കേരളത്തില്‍ സി.പി.എമ്മിനേക്കാള്‍ കൂടുതല്‍ സീറ്റ് ലീഗിന്, സംപൂജ്യരായി മറ്റ് ഇടതു പാര്‍ട്ടികള്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കവേ രാജ്യത്ത് സീറ്റെണ്ണത്തില്‍ കിതച്ച് ഇടതുപക്ഷം. അതെസമയം മുസ്ലിം ലീഗ് സീറ്റ് നില ഉയര്‍ഥ്തി. കേരളത്തിലും തമിഴ്‌നാട്ടിലുമായി മൂന്ന് സീറ്റുകളിലാണ് മുസ്ലിം ലീഗ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നത്. അതെസമയം നൂറോളം സീറ്റുകളില്‍ മത്സരിച്ച ഇടതുപക്ഷത്തിന് മുന്നേറാനായത് രാജ്യത്ത് ആകെ ലഭിച്ചത് അഞ്ച് സീറ്റുകളാണ്.

കേരളത്തില്‍ മലപ്പുറത്തിനും പൊന്നാനിയ്ക്കും പുറമെ തമിഴ്‌നാട്ടില്‍ രാമനാഥ പുരത്താണ് മുസ്ലിം ലീഗ് നിലവില്‍ ലീഡ് ചെയ്യുന്നത്. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യകക്ഷിയായിട്ടാണ് രാമനാഥപുരത്ത് ലീഗ് മത്സരിച്ചത്. ബിജെപിയുടെ നൈനാര്‍ നഗതരനെതിരെ മുസ്ലിം ലീഗിന്റെ നവാസ് ഖനി 39,471 വോട്ടിന്റെ ലീഡുമായാണ് നിലവില്‍ മുന്നേറുന്നത്.

കേരളത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടി രണ്ടു ലക്ഷത്തിന് മുകളില്‍ വോട്ടിനും ഇടി മുഹമ്മദ് ബഷീര്‍ ഒരു ലക്ഷത്തിനു മുകളില്‍ വോട്ടിനും ലീഡ് നേടി നിലവില്‍ മലപ്പുറത്തും പൊന്നാനിയും വിജയമുറപ്പിച്ചു കഴിഞ്ഞു.

അതെസമയം ഇടതുപക്ഷത്ത് ആലപ്പുഴയില്‍ മത്സരിക്കുന്ന സിപിഐ എമ്മിന്റെ എംഎം ആരിഫും തമിഴ്‌നാട് മധുരയില്‍ മത്സരിക്കുന്ന എസ് വെങ്കിടേശനുമാണ് നിലവില്‍ ജയസാധ്യതയുളളത്. വെങ്കിടേശന്‍ ഏഐഡിഎംകെ സ്ഥാനാര്‍ത്ഥി രാജ്യസത്യനേക്കാള്‍ മുപ്പത്തയ്യായിരം വോട്ടിന് നിലവില്‍ ലീഡ് ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ-മുസ്ലിം ലീഗ് സഖ്യത്തോടൊപ്പമാണ് സിപിഐ എമ്മും മത്സരിക്കുന്നത്.

കേരളത്തിലാകട്ടെ എം.എം ആരിഫ് നിലവില്‍ പതിനായിരത്തിലധികം വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ജയസാധ്യത നില നിര്‍ത്തുന്നത്. കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാനാണ് ആരിഫിന്റെ എതിരാളി. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആലപ്പുഴയില്‍ നിലവില്‍ നടക്കുന്നത്.