മരിച്ചെന്നു കരുതി വൃദ്ധയുടെ മൃതദേഹം ഫ്രീസറിലേക്ക് മാറ്റി; ബന്ധുക്കള്‍ ആഭരണങ്ങള്‍ എടുക്കുന്നതിനിടെ കണ്ണു തുറന്ന് വൃദ്ധ!

മരണം ഉറപ്പാക്കി മോര്‍ച്ചറിയിലേക്ക് മാറ്റിയ വൃദ്ധയ്ക്ക് പുനര്‍ജ്ജന്മം. പഞ്ചാബിലെ കപൂര്‍ത്തലയിലെ ആശുപത്രിയിലാണ് നാടകീയ സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 65-കാരി മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

മരണമറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരി എടുക്കാനായി മോര്‍ച്ചറിയിലെത്തി. ഫ്രീസര്‍ തുറന്ന് ആഭരണങ്ങള്‍ എടുക്കുന്നതിനിടെ വൃദ്ധയ്ക്ക് ശ്വാസമുള്ളതായി കണ്ടെത്തി.

വിവരമറിഞ്ഞ് പരിശോധിച്ച ഡോക്ടര്‍മാര്‍ വൃദ്ധയ്ക്ക് ജീവനുണ്ടെന്ന് സ്ഥിരീകരിച്ചു. മുഖത്ത് വെള്ളം തളിച്ചപ്പോള്‍ അവര്‍ കണ്ണുകള്‍ തുറക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇവരെ ബന്ധുക്കളോടൊപ്പം വിട്ടു.

പക്ഷേ വീട്ടിലെത്തിയതിന് പിന്നാലെ സ്ത്രീയുടെ ആരോഗ്യനില വീണ്ടും മോശമായി. വീണ്ടും കപൂര്‍ത്തല സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെയോടെ ഇവര്‍ മരിച്ചു. അതേസമയം, സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസിന്റെ പറഞ്ഞു.