ജാതിവെറി, ശ്മശാനത്തിലേയ്ക്കുള്ള വഴിയടിച്ച് സവര്‍ണര്‍; പാലത്തിന് മുകളില്‍ നിന്ന് ദളിതര്‍ മൃതദേഹം കെട്ടിയിറക്കി, വീഡിയോ

ജാതിവെറി മൂലം സവര്‍ണര്‍ ശ്മശാനത്തിലേ യ്ക്കുള്ള വഴി അടച്ചപ്പോള്‍ ദളിതനായ മധ്യവയസ്‌കന്റെ മൃതദേഹം സംസ്‌കരിക്കാനായി പാലത്തില്‍ നിന്ന് കയറില്‍ കെട്ടിയിറക്കി.

പാലര്‍ നദിക്കരയിലെ ശ്മശാനത്തിലേയ്ക്കുള്ള വഴി സവര്‍ണര്‍ അടച്ചതിനെ തുടര്‍ന്നാണ് വാനിയമ്പാടിയിലെ ആടി ദ്രാവിഡര്‍ കോളനിയിലെ ദളിതര്‍ക്ക് മൃതദേഹം 20 അടിയോളം ഉയരമുള്ള പാലത്തില്‍ നിന്ന് കെട്ടിയിറക്കേണ്ടി വന്നത്.

ഓഗസ്റ്റ് 17 -ന് തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. സമൂഹമാധ്യമങ്ങളിലൂടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

റോഡപകടത്തില്‍ കൊല്ലപ്പെട്ട 46-കാരനായ കുപ്പന്റെ മൃതദേഹമാണ് ഇത്തരത്തില്‍ പാലത്തിന് മുകളില്‍ നിന്ന് കയര്‍ കെട്ടിയിറക്കേണ്ടി വന്നത്. ഇതാദ്യമായല്ല മൃതദേഹം കെട്ടിയിറക്കേണ്ടി വരുന്നതെന്നാണ് കോളനിക്കാര്‍ പറയുന്നത്.

കനത്ത മഴയെ തുടര്‍ന്ന് നാരായണപുരം ആടി ദ്രാവിഡര്‍ കോളനിയിലെ ശ്മശാനം അടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം പലര്‍ നദിക്കരിയില്‍ സംസ്‌കരിക്കാനായി കൊണ്ടു വന്നത്.

ഹിന്ദു വിഭാഗത്തിലെ വെല്ലല ഗൗണ്ടര്‍ വാണിയാര്‍ വിഭാഗത്തില്‍ പെട്ടവരുടെ ഭൂമിയിലൂടെ കടന്നു വേണം ഈ ശമശാനത്തിലെത്താന്‍. ഇവര്‍ മൃതദേഹം കൊണ്ടുപോവുന്നത് തടയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ബുധനാഴ്ചയാണ് സംഭവം അറിഞ്ഞതെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തിരുപത്തൂര്‍ സബ് കളക്ടര്‍ പ്രിയങ്ക പങ്കജം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു.