"പഴയ ആയിരം, അ‍ഞ്ഞൂറ് രൂപ നോട്ടുകൾ മാറ്റിയെടുക്കാനുണ്ടോ?", ജിന്നിനെ കൂട്ടുപിടിച്ച് മന്ത്രവാദിയുടെ തട്ടിപ്പ്: 47 ലക്ഷത്തിന്‍റെ നിരോധിത നോട്ടുകളുമായി സുൽത്താൻ പിടിയിൽ

നിരോധിത നോട്ടുകൾ മാറിയെടുക്കാൻ ആളുകൾ ഏറെ പണിപ്പെടുന്ന സമയമാണ്. കൃത്യസമയത്ത് മാറ്റാൻ കഴിയാതെ വന്ന നോട്ടുകളുമായി പലരും പെട്ടിരിക്കുകയാണ്. അതിനിടയിൽ പണം അധികമായി പൂഴ്ത്തിവച്ചവരുടെ കാര്യം പറയുകയേ വേണ്ട. അത്തരത്തിൽ  ഒരാൾ നോട്ടു മാറാൻ തുനിഞ്ഞിറങ്ങി പിടിയിലായ വാർത്തയാണ് ഇപ്പോൾ മധ്യപ്രദേശിൽ നിന്ന് പുറത്തുവരുന്നത്.മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.

മധ്യപ്രദേശിലെ ബറോഖർ സ്വദേശിയായ സുല്‍ത്താന്‍ കരോസിയ എന്നയാളാണ് നിരോധിത നോട്ടുകളുമായി ഇറങ്ങിയത്. അതും രണ്ടായിരമല്ല അതിനും മുൻപ് നിരോധിച്ച 500ന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളുമായാണ് ഇയാൾ എത്തിയത്.47 ലക്ഷത്തിന്‍റെ നിരോധിത നോട്ടുകളാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്.ജിന്നിന്‍റെ സഹായത്തോടെ പഴയ നോട്ടുകള്‍ പുതിയതാക്കാമെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് സുൽത്താൻ നോട്ടുകളുമായി എത്തിയത്.

മൊറേന ജില്ലയിലെ ബറോഖർ സ്വദേശിയാണ് സുല്‍ത്താന്‍. നോട്ട് നിരോധനം ഏര്‍പ്പെടുത്തുന്നതിന് ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് യാദൃച്ഛികമായി മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് നോട്ടുകെട്ടുകള്‍ ലഭിച്ചതെന്നാണ് ഇയാൾ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. നോട്ടുകൾ ഇയാൾ ആരോടും പറയാതെ നോട്ടുകള്‍ വീട്ടില്‍ തന്നെ രഹസ്യമായി സൂക്ഷിച്ച് വരികയായിരുന്നു. അതിനിടെ ഒരു പരിചയക്കാരനാണ് ജിന്നിന്റെ സഹായത്തോടെ പഴയ നോട്ടുകള്‍ മാറ്റി പുതിയത് നല്‍കുന്ന മന്ത്രവാദിയുടെ കാര്യം പറഞ്ഞത്.

ഇതോടെ ഏറെ പ്രതീക്ഷകളോടെ സുൽത്താൻ നോട്ടുകളുമായി ഇറങ്ങിത്തിരിക്കുകയായിരുന്നു.ആയിരത്തിന്റെ 41 കെട്ടുകളും അഞ്ഞൂറിന്റെ 12 കെട്ടുകളുമാണ് തയ്യാറാക്കിയത്.പൊലീസിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് സുല്‍ത്താന്‍ കരോസിയ പിടിയിലായത്. സുല്‍ത്താന്‍ കരോസിയയുടെ കൂട്ടാളിയെയും പിടികൂടിയിട്ടുണ്ട്.മന്ത്രവാദിക്കു വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.