സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന്; തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താന്‍ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടങ്ങും. ബംഗാള്‍ ത്രിപുര, കേരളം എന്നിവിടങ്ങളിലെ തിരിച്ചടി പി.ബി വിലയിരുത്തും. പരാജയത്തില്‍ നേതൃത്വത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് സിപിഎമ്മിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ഉത്തരേന്ത്യയില്‍ നിന്ന് ഒറ്റ സീറ്റ് പോലും പാര്‍ട്ടിക്ക് നേടാനായില്ല. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി ആകെ മൂന്ന് സീറ്റ് മാത്രമാണ് മാത്രമാണ് സിപിഎമ്മിന് നേടാനായത്.

ജൂണ്‍ മാസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗവും തോല്‍വിയുടെ കാരണങ്ങള്‍ സംബന്ധിച്ച് വിശകലനം നടത്തും. ബംഗാളിലെ പരാജയം കോണ്‍ഗ്രസുമായുണ്ടായിരുന്ന സഖ്യം തകര്‍ന്നതു കൊണ്ടാണോ എന്ന് യോഗം പരിശോധിക്കും. കേരളത്തില്‍ ശബരിമല വിഷയം തിരിച്ചടിയായോ എന്നും പാര്‍ട്ടി ചര്‍ച്ച ചെയ്യും.