ശമനമില്ലാതെ കോവിഡ് വ്യാപനം; സ്ഥിതിഗതികൾ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്, ഏഴു മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും

രാജ്യത്ത്  കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം ഇന്ന്. രോഗവ്യാപനം കൂടുതലുള്ള മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാരും ആരോഗ്യ മന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാംസ്‌കാരിക, രാഷ്ട്രീയ അടക്കം വിവിധ പരിപാടികളില്‍ 100 പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്‌കൂളുകളും ഭാഗികമായി തുറക്കാന്‍ അനുവദിച്ചിട്ടുണ്ട്. വിവാഹം, ശവസംസ്‌കാരം എന്നിവയില്‍ നൂറ് പേര്‍ക്ക് പങ്കെടുക്കാനും അനുമതിയുണ്ട്. ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.

രോഗവ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്താന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും യോഗത്തില്‍ ഉയര്‍ന്നുവരും. അണ്‍ലോക്ക്- 5 മാര്‍ഗനിര്‍ദേശം ഈ മാസം അവസാനം പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായാണ് രോഗവ്യാപനം രൂക്ഷമായി നേരിടുന്ന സംസ്ഥാനങ്ങളിലെ പ്രതിനിധികളെ യോഗത്തിന് വിളിച്ചത്.

പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനം വന്നേക്കും. ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിയണോ എന്ന് ഇന്ന് തീരുമാനിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.