ഡി.സി.സി പുനഃസംഘടനയില്‍ കുഴങ്ങി ഹൈക്കമാന്‍ഡ്; പ്രതിസന്ധിഘട്ടത്തില്‍ രക്ഷകരായ നേതാക്കളെ പിണക്കാനാവില്ല

ഡിസിസി അദ്ധ്യക്ഷ നിയമനത്തിലെ തര്‍ക്കങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കമാന്‍ഡ്. മുതിര്‍ന്ന നേതാക്കളെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. കേരളത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സോണിയ ഗാന്ധി ഇടപെടുമെന്നാണ് സൂചന. തര്‍ക്കങ്ങളുടെ പേരില്‍ പുനഃസംഘടന നീട്ടിക്കൊണ്ടു പോകാനാകില്ലെന്നാണ്  ഹൈക്കമാന്‍ഡ് വ്യക്തമാക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിയ കലാപം അനുവദിക്കില്ലെന്നായിരുന്നു സൂചന. എന്നാൽ പ്രതിസന്ധിഘട്ടത്തില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ രക്ഷകരായിരുന്ന ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ പിണക്കുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെടും എന്നാണ് സൂചന. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഡിസിസി അദ്ധ്യക്ഷന്മാരുടെ സാദ്ധ്യതാപട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയതിന് പിന്നാലെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പ്രതിഷേധം അറിയിച്ചിരുന്നു. വിഎം സുധീരന്‍, കെ മുരളീധരന്‍ എന്നിവരുടെ പ്രതികരണങ്ങളും ഹൈക്കമാന്‍ഡ് ഗൗരവത്തോടെയാണ് കാണുന്നത്.
അതേസമയം കൂടിയാലോചനകള്‍ ഇല്ലാതെ സുധാകരന്‍ ഏകപക്ഷീയമായി സമര്‍പ്പിച്ച പട്ടിക പ്രഖ്യാപിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിന് നല്‍കിയിട്ടുണ്ട്. വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണ് പട്ടിക തയ്യാറാക്കിയതെന്ന ആക്ഷേപം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.  ഗ്രൂപ്പുകള്‍ വേണ്ടെന്ന ആഹ്വാനം ചെയ്തു പുതിയ ഗ്രൂപ്പ് ഉണ്ടാക്കുകയാണ് പ്രതിപക്ഷ നേതാവ് കെപിസിസി അദ്ധ്യക്ഷനും എന്ന ആരോപണങ്ങളും മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.
ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളും പ്രവര്‍ത്തകരും ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനായാണ് കാത്തിരിക്കുന്നത്. അതിനിടയില്‍ എ, ഐ ഗ്രൂപ്പുകളുടെ അണിയറ നീക്കങ്ങളും സജീവമാണ്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് സംസ്ഥാനത്ത് എത്തുന്ന രാഹുല്‍ഗാന്ധിയുമായി വിഡി സതീശനും കെ സുധാകരനും ആശയവിനിമയം നടത്തിയേക്കും. നിലവിലെ സ്ഥിതിഗതികള്‍ രാഹുലിനെ ധരിപ്പിച്ച് പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കാനും സാദ്ധ്യതയുണ്ട്.