ബി.ജെ.പി, എം.എല്‍.എമാര്‍ പോലും ശരിയായ ചികിത്സ ലഭിക്കാതെ മരിച്ചുകൊണ്ടിരിക്കുന്നു: കോവിഡ് പ്രതിരോധത്തില്‍ യോഗി പരാജയമെന്ന് ബി.ജെ.പി, എം.എല്‍.എ

ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ച്ചക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംഎല്‍എ. യുപിയിലെ ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സുരേന്ദ്രസിംഗ് ആണ് യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധം മികച്ചതെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുമ്പോഴാണ് സര്‍ക്കാരിനെതിരെ  ഭരണപക്ഷത്തു നിന്നുള്ള എംഎല്‍എ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ബ്യൂറോക്രസിയുടെ സഹായത്തോടെയുളള യോഗി സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധം പരാജയപ്പെട്ടുവെന്നാണ് സിംഗിന്‍റെ വിമര്‍ശനം. എംഎല്‍എമാര്‍ക്ക് പോലും മതിയായ ചികിത്സ ലഭിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും എംഎല്‍എ പറഞ്ഞു. സിസ്റ്റത്തിന്‍റെ പരാജയമാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി എംഎല്‍എമാര്‍ പോലും ശരിയായ ചികിത്സ ലഭിക്കാതെ മരിച്ചു കൊണ്ടിരിക്കുകയാണെന്നും സിംഗ് പറഞ്ഞു. ബൈരിയയിലെ വസതിയ്ക്ക് സമീപം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്. അത്തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നവരുടെ സ്വത്തു കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കാനാകാതെ നിറഞ്ഞു കഴിഞ്ഞു. ശ്വാസം ലഭിക്കാതെ പലരും തെരുവുകളില്‍ കാത്ത് നില്‍ക്കുകയാണ്.