കാമുകിയുടെ ബന്ധുക്കളുടെ മര്‍ദ്ദനമേറ്റ് 17കാരന് ദാരുണാന്ത്യം

കാമുകിയെ കാണാനെത്തിയ പതിനേഴുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ത്രിപുരയിലെ ഗോമതിയിലാണ് സംഭവം. ഗോമതി സ്വദേശി റിപന്‍ സര്‍ക്കാറാ(17)ണ് കാമുകിയെ കാണാനെത്തിയതിന് ബന്ധുക്കളുടെ ക്രൂരതയ്ക്കിരയായത്.

റിപനും ഗോമതി സ്വദേശിനിയായ പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. വ്യാഴാഴ്ച കാമുകിയെ കാണാനെത്തിയ റിപനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വീടിനകത്ത് നിന്ന് പിടികൂടി. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റിപന്റെ അമ്മാവന്‍ പ്രഫുല്ല സംഭവസ്ഥലത്തെത്തി അക്രമികളെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫ്രഫുല്ലയെ തടഞ്ഞുനിര്‍ത്തി സംഘം അക്രമം തുടരുകയായിരുന്നു.

തുടര്‍ന്ന് സംഭവസ്ഥലത്ത് പോലീസെത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ റിപനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാമുകിയുടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചതിന് റിപനെ മുമ്പും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചിരുന്നു.

മാതാപിതാക്കള്‍ ബംഗ്ലാദേശിലായതിനാല്‍ അമ്മാവന്‍ ഫ്രഫുല്ലയ്ക്കൊപ്പമാണ് റിപന്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.