രാജ്യത്ത് 'കാവല്‍ക്കാരനു'ള്ളത് പണക്കാര്‍ക്കു മാത്രം, കര്‍ഷകര്‍ അനാഥര്‍: പ്രിയങ്ക ഗാന്ധി

രാജ്യത്ത് കര്‍ഷകര്‍ക്ക് “കാവല്‍ക്കാരി”ല്ലെന്നും ഉള്ളത് പണക്കാര്‍ക്ക് മാത്രമാണെന്നും പുതുതായി നിയമിക്കപ്പെട്ട കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പിന് മുന്നോടിയായി യു. പിയില്‍ മുന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഗംഗാ യാത്രയ്ക്ക് തുടക്കമിട്ടു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

പ്രയാഗ് രാജില്‍ നിന്ന് ബോട്ടിലും റോഡു മാര്‍ഗമായും കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ഗ്രാമങ്ങളിലൂടെ നടത്തുന്ന യാത്ര 144 കിലോമീറ്റര്‍ പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് അവസാനിക്കുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവര്‍ത്തകരോടൊപ്പം ഹോളി ആഘോഷത്തോടെയാണ് പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള യാത്ര അവസാനിക്കുന്നത്.

രാജ്യത്തെ കൊള്ളയടിക്കുന്നത് തടയാന്‍ കാവല്‍ക്കാരനുണ്ട് എന്ന മോദിയുടെ വാക്കുകളെ പരിഹസിച്ചു കൊണ്ട്
കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോണ്‍ഗ്രസിന്റെ പ്രചാരണ വാചകം നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ഞാനും കാവല്‍ക്കാരനാണ് എന്ന മറു പ്രചാരണവുമായിട്ടാണ് മോദി ഇതിനെ നേരിടുന്നത്. ഈ പേരില്‍ ഒരു വീഡിയോയും പാര്‍ട്ടി പുറത്തിറക്കിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് പ്രിയങ്കയുടെ കാവല്‍ക്കാരന്‍ പ്രയോഗം. രാജ്യത്ത് കര്‍ഷകര്‍ അനാഥരാണെന്നും അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ലെന്നും പ്രിയങ്ക പറഞ്ഞു.