മാനഭംഗക്കേസില്‍ അറസ്റ്റിലായ ചിന്മയാനന്ദ പാര്‍ട്ടി അംഗമല്ലെന്ന് ബി.ജെ.പി

വനിതാ നിയമവിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി ചിന്മയാനന്ദ നിലവില്‍ ബിജെപി അംഗമല്ലെന്ന് പാര്‍ട്ടി വക്താവ് ഹരീഷ് ശ്രീവാസ്തവ. ആരോപണം ഉയര്‍ന്ന് ഒരു മാസത്തിനു ശേഷമാണ് ബിജെപിയുടെ ആദ്യ ഔദ്യോഗിക പ്രതികരണം വരുന്നത്.

ചിന്മയാനന്ദ പാര്‍ട്ടി അംഗമല്ലെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും പാര്‍ട്ടി സംസ്ഥാന വക്താവ് ഹരീഷ് ശ്രീവാസ്തവ പറഞ്ഞു. എന്നു മുതലാണ് ചിന്മയാനന്ദ ബിജെപി അംഗമല്ലാതായതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ ഹരീഷ് തയ്യാറായില്ല.

എഴുപത്തിയരണ്ടുകാരനായ ചിന്മയാനന്ദ, വാജ്‌പേയ് സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു. മൂന്നു തവണ ബി.ജെ.പി ടിക്കറ്റില്‍ എംപിയായിട്ടുണ്ട്. അറസ്റ്റിലായ ചിന്മയാനന്ദ ഇപ്പോള്‍ ജയിലിലാണ്. ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ ഇന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.