ഇന്ത്യന്‍ സൈന്യത്തിന് നേരെ ചൈനീസ് നിര്‍മ്മിത ആയുധങ്ങള്‍; ഭീകരര്‍ക്ക് ആയുധങ്ങളെത്തിക്കുന്നത് പാക് സൈന്യം

കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ ഭീകരര്‍ ഉപയോഗിക്കുന്നത് ചൈനീസ് നിര്‍മ്മിത ആയുധങ്ങളെന്ന് റിപ്പോര്‍ട്ട്. ഭീകരര്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍, ബോഡി സ്യൂട്ട് ക്യാമറകള്‍, ആശയവിനിമയ ഉപകരണങ്ങള്‍ തുടങ്ങിയവ ചൈനീസ് നിര്‍മ്മിതമാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയതായാണ് വിവരം.

ജെയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ തുടങ്ങിയ ഭീകര സംഘടനകളാണ് ഇത്തരത്തില്‍ ചൈനീസ് ആയുധങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച തെളിവുകള്‍ സുരക്ഷാസേനയും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം ജമ്മു അതിര്‍ത്തിയില്‍ നടന്ന നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്ത സ്‌നൈപ്പര്‍ തോക്കുകളും ചൈനീസ് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. പാകിസ്ഥാന്‍ സൈന്യത്തിന് ചൈനയില്‍ നിന്ന് ആയുധങ്ങളും ഉപകരണങ്ങളും ലഭിക്കുന്നുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ ലഭിക്കുന്ന ആയുധങ്ങളും ഉപകരണങ്ങളും സൈന്യം ഭീകരസംഘടനകള്‍ക്കാണ് കൈമാറുന്നത്. ഭീകര സംഘടനകള്‍ മുന്‍പ് പുറത്തുവിട്ട ചിത്രങ്ങള്‍ പകര്‍ത്തിയതും ചൈനീസ് ക്യാമറകളിലായിരുന്നു. ഇതിന് പുറമേ ആശയവിനിമയത്തിനുള്ള ഉപകരണങ്ങളും പതിവായി ചൈന പാകിസ്ഥാന്‍ സൈന്യത്തിന് കൈമാറുന്നുണ്ട്. ഇവയും സൈന്യം ഭീകര സംഘടനകള്‍ക്ക് നല്‍കുന്നുണ്ട്.