'വിശുദ്ധ നഗരമായ അമൃത്സറിനെ ഡിപോര്‍ട്ടേഷന്‍ സെന്ററാക്കി മാറ്റി'; കുടിയേറ്റക്കാരുമായി വരുന്ന വിമാനം പഞ്ചാബിൽ ഇറക്കുന്നതിനെതിരെ മുഖ്യമന്ത്രി മൻ

യുഎസിൽ നിന്നും അനധികൃത കുടിയേറ്റക്കാരുമായി എത്തുന്ന വിമാനം പഞ്ചാബിൽ ഇറക്കുന്നതിനെതിരെ മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ. തിരിച്ചയക്കുന്നവരുമായെത്തുന്ന വിമാനങ്ങള്‍ പഞ്ചാബില്‍ ഇറക്കുന്നതിനെതിരെ ഭഗവന്ത് സിങ് മൻ കേന്ദ്ര സർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി വിദേശകാര്യമന്ത്രി എസ് ജയശങ്കറിനാണ് കത്തയച്ചത്.

പഞ്ചാബിനെ അപമാനിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് മൻ ആരോപിച്ചു. അനധികൃത കുടിയേറ്റക്കാരുമായി എത്തിയ ആദ്യത്തെ വിമാനത്തില്‍ ഹരിയാനയില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള 33 പേരും പഞ്ചാബില്‍ നിന്നുള്ള 30 പേരും ഉണ്ടായിരുന്നു. എന്നാല്‍, വിമാനം ഇറങ്ങിയത് അമൃത്സറിലാണ്. ഇപ്പോള്‍ രണ്ടാമത്തെ വിമാനവും ഇവിടെ ഇറങ്ങുന്നു. എന്തുകൊണ്ട്? എന്തിന്റെ അടിസ്ഥാനത്തിലാണ് അമൃത്സറിനെ തിരഞ്ഞെടുത്തത്? എന്തുകൊണ്ട് രാജ്യതലസ്ഥാനത്ത് ഇറക്കിയില്ല’- മന്‍ ചോദിച്ചു.

പഞ്ചാബികള്‍ മാത്രമാണ് അനധികൃത കുടിയേറ്റം നടത്തുന്നതെന്ന് ചിത്രീകരിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്‍ ആരോപിച്ചു. വിശുദ്ധ നഗരമായ അമൃത്സറിനെ ഡിപോര്‍ട്ടേഷന്‍ സെന്ററാക്കി കേന്ദ്രം മാറ്റിയെന്നും പഞ്ചാബ് മുഖ്യമന്ത്രി ആരോപിച്ചു. അതേസമയം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി രണ്ട് വിമാനങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു.

രാത്രി 10 മണിക്ക് ആദ്യ വിമാനം അമൃത് സറിൽ ലാൻഡ് ചെയ്യും. പഞ്ചാബിൽ നിന്ന് 67 പേർ, ഹരിയാനയിൽ നിന്ന് 33 പേർ, ഗുജറാത്തിൽ നിന്ന് 8 പേർ, ഉത്തർ പ്രദേശിൽ നിന്ന് 3 പേർ, മഹാരാഷ്ട്രാ 2, ഗോവ 2, രാജസ്ഥാൻ 2, ഹിമാചൽ പ്രദേശ് 1, ജമ്മുകശ്മീർ 1 എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്കെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.