രാഷ്ട്രീയ ഉപകരണമാക്കപ്പെടുന്നു; സി.ബി.ഐയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണം ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ്

സിബിഐയുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് (സിഎജി) ഉള്ളത് പോലുള്ള അധികാരം സിബിഐയ്ക്ക് വേണമെന്നും അതിനായി നിയമം മൂലം സ്റ്റാറ്റ്യൂട്ടറി സ്റ്റാറ്റസ് നല്‍കണമെന്നും ഗൊഗോയ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയേതര കേസുകളില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന സിബിഐ രാഷ്ട്രീയ കേസുകളില്‍ ഈ മികവ് കാട്ടുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ സിബിഐ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

രാഷ്ട്രീയമാനമില്ലാത്ത കേസുകളില്‍ എന്തുകൊണ്ട് സിബിഐ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. പൊതുജനശ്രദ്ധ എല്ലായ്പ്പോഴും വിജയങ്ങളിലേയ്ക്കുള്ളതിനേക്കാളും പരാജയങ്ങളിലേയ്ക്കായിരിക്കും തിരിയുക. പല ഉന്നതതല കേസുകളുടേയും അന്വേഷണത്തില്‍ സിബിഐ ശരിയായി പ്രവര്‍ത്തിച്ചില്ല. ഇത് സംവിധാനത്തിന്റെ പ്രശ്നമാണ് കാണിക്കുന്നത്.

ഏജന്‍സിയുടെ ഘടനയ്ക്കും അതിന്റെ ലക്ഷ്യങ്ങള്‍ക്കും അതിന്റെ പ്രവര്‍ത്തനരീതികള്‍ക്കും വിരുദ്ധമായ ഭരണസ്വാധീനമാണുള്ളത്. 1946-ലെ ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ സെക്ഷന്‍ ഫോര്‍ പ്രകാരം സിബിഐ എല്ലായ്പ്പോഴും രാഷ്ട്രീയ ഉപകരണമാക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. സിബിഐയെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകണം. പാര്‍ലിമെന്റിലെ നിയമ നിര്‍മ്മാണത്തിലൂടെ സ്റ്റാറ്റ്യൂട്ടറി പദവി നല്‍കിയാലെ ഇത് സാധ്യമാകൂ എന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.