വോട്ടിംഗ് മെഷീന്‍ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് തിരിച്ച് പോകാനൊരുങ്ങി ചത്തീസ്ഗഢ്

ചത്തീസ്ഗഢില്‍ ഈ വര്‍ഷം ഡിസംബറില്‍ നടക്കാനിരിക്കുന്ന  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം) ഉപേക്ഷിച്ച് ബാലറ്റ് പേപ്പര്‍ വോട്ടിംഗിലേക്ക് പോകാന്‍ ഭൂപേഷ് ബാഗേല്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച തീരുമാനിച്ചു. കൃത്രിമം നടക്കുന്നുണ്ടെന്നും ഇ.വി.എമ്മുകള്‍ക്ക് വിശ്വാസ്യതയില്ലെന്നുമുള്ള കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങളെ തുടര്‍ന്നാണ് സംസ്ഥാന  സര്‍ക്കാരിന്റെ ഈ നീക്കം.

അതേസമയം തിരഞ്ഞെടുപ്പില്‍ ഇ.വി.എം സമ്പ്രദായം ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു പോകാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇ.വി.എം സമ്പ്രദായം ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകാനൊരുങ്ങുന്ന ആദ്യത്തെ സംസ്ഥാനമാണ് ചത്തീസ്ഗഢ്.

മന്ത്രിസഭാ ഉപസമിതിയുടെ ശിപാര്‍ശ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വലുള്ള മന്ത്രിസഭ അംഗീകരിച്ചു. മേയര്‍, ചെയര്‍പെഴ്സണ്‍ സീറ്റുകളിലേക്ക്
പരോക്ഷ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശിപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള നിയമഭേദഗതി നടത്താന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും.

ഇതിനിടെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് സമാനമായി തദ്ദേശ തിരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്ന ഭയമാണ് കോണ്‍ഗ്രസിനെന്നും പ്രതിപക്ഷ നേതാവ് ധര്‍മലാല്‍ കൗശിക് പറഞ്ഞു.