ഡൽഹിയിലെ 20,000 കോടി രൂപയുടെ സൗന്ദര്യവത്കരണ പദ്ധതി റദ്ദാക്കുക: പ്രധാനമന്ത്രിയോട് സോണിയ ഗാന്ധി

സർക്കാർ പരസ്യങ്ങൾ, ഡൽഹിയിലെ 20,000 കോടി രൂപയുടെ സൗന്ദര്യവത്കരണം, ഔദ്യോഗിക വിദേശ പര്യടനങ്ങൾ എന്നിവ നിർത്തിവെയ്ക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നിർദ്ദേശങ്ങൾ ആവശ്യപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശത്തിന് പ്രതികരണമായിട്ടാണ് സോണിയ ഗാന്ധി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

എംപിമാർക്ക് 30 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് സോണിയ ഗാന്ധിയുടെ കത്ത് വന്നത്. തീരുമാനത്തിന് പിന്തുണ അറിയിച്ച സോണിയ ഗാന്ധി അഞ്ച് വ്യക്തമായ നിർദ്ദേശങ്ങൾ നൽകി.

20,000 കോടി രൂപയുടെ “സെൻട്രൽ വിസ്ത” സൗന്ദര്യവത്കരണ, നിർമ്മാണ പദ്ധതി താത്കാലികമായി നിർത്തിവെയ്ക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. “ഇതുപോലുള്ള ഒരു സമയത്ത് അത് ദുര്‍വ്യയം ആണ്. നിലവിലുള്ള ചരിത്രപരമായ കെട്ടിടങ്ങൾക്കുള്ളിൽ പാർലമെന്റിന് സുഖമായി പ്രവർത്തിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പ്രതിസന്ധി കഴിയുന്നതുവരെ നീട്ടി വെയ്ക്കാനാവാത്ത അടിയന്തിര ആവശ്യങ്ങളില്ല,” സോണിയ ഗാന്ധി കത്തിൽ എഴുതി.

കോവിഡ് -19 നെ പ്രതിരോധിക്കാൻ മുൻനിരയിൽ ഉള്ള ആരോഗ്യപ്രവർത്തകർക്ക് പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്യുപ്‌മെന്റ് (പിപിഇ), മികച്ച സൗകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നതിനൊപ്പം പുതിയ ആശുപത്രി ഇൻഫ്രാസ്ട്രക്ചറുകളും ഡയഗ്നോസ്റ്റിക്സും നിർമ്മിക്കുന്നതിന് ഈ പണം ഉപയോഗിക്കാമെന്ന് അവർ പറഞ്ഞു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒഴികെയുള്ള ടിവി, പ്രിന്റ്, ഓൺലൈൻ മീഡിയ പരസ്യങ്ങളെ രണ്ടുവർഷത്തേക്ക് സർക്കാർ പൂർണമായും നിരോധിക്കാനും സോണിയ ഗാന്ധി നിർദ്ദേശിച്ചു.

“മാധ്യമ പരസ്യങ്ങൾക്കായി കേന്ദ്ര സർക്കാർ നിലവിൽ പ്രതിവർഷം ശരാശരി 1,250 കോടി രൂപ ചെലവഴിക്കുന്നു (പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ കമ്പനികളും ചെലവഴിക്കുന്ന തുല്യമോ വലുതോ ആയ തുക ഉൾപ്പെടുത്താതെ തന്നെ), ഈ തുക കോവിഡ് -19 മൂലമുണ്ടായ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ഉപയോഗിക്കാനാവും,” അവർ പറഞ്ഞു.

സ്വന്തം ചെലവിൽ 30 ശതമാനം ആനുപാതികമായി കുറവു വരുത്തണമെന്നും കോൺഗ്രസ് അദ്ധ്യക്ഷ സർക്കാരിനോട് ആവശ്യപ്പെട്ടു. കുടിയേറ്റ തൊഴിലാളികൾ, തൊഴിലാളികൾ, കൃഷിക്കാർ, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, അസംഘടിത മേഖലയിലുള്ളവർ എന്നിവർക്കായി സാമ്പത്തിക സുരക്ഷാ വല സ്ഥാപിക്കുന്നതിന് ഈ 30 ശതമാനം (അതായത് പ്രതിവർഷം ഏകദേശം 2.5 ലക്ഷം കോടി രൂപ) അനുവദിക്കാമെന്നും അവർ പറഞ്ഞു.

രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ എല്ലാ വിദേശ സന്ദർശനങ്ങളും നിർത്തിവെയ്ക്കണമെന്ന് സോണിയ ഗാന്ധി അടുത്തതായി നിർദ്ദേശിച്ചു. “കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിസഭയുടെയും യാത്രകൾക്ക് ഏകദേശം 393 കോടി രൂപയാണ് ചെലവായത് ഈ തുക കോവിഡ് -19 നെ നേരിടാനുള്ള നടപടികളിൽ വ്യാപകമായി വിനിയോഗിക്കാൻ കഴിയും,” അവർ അഭിപ്രായപ്പെട്ടു.

“കാര്യക്ഷമത, സുതാര്യത, ഉത്തരവാദിത്യം, ഓഡിറ്റ് എന്നിവ ഉറപ്പു വരുത്തുന്നതിനായി” പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് “പി‌എം കെയേഴ്സ്” ഫണ്ടിനു കീഴിലുള്ള എല്ലാ പണവും മാറ്റണമെന്നും സോണിയ ഗാന്ധി ശിപാർശ ചെയ്തു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 3,800 കോടി രൂപ വിനിയോഗിക്കപ്പെടാതെ കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ സോണിയ ഗാന്ധി, ഫണ്ട് വിതരണത്തിനായി രണ്ട് വ്യത്യസ്ത സംവിധാനങ്ങൾ സൃഷ്ടിച്ചിരിക്കുന്നത് പരിശ്രമവും വിഭവങ്ങളും പാഴാക്കുന്നു എന്നും പറഞ്ഞു.

“ഓരോ ഇന്ത്യക്കാരനും ഈ രോഗത്തിനെതിരെ പോരാടുന്നതിന് വ്യക്തിപരമായ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. നിങ്ങളുടെ ഓഫീസും കേന്ദ്ര സർക്കാരും നൽകുന്ന എല്ലാ നിർദ്ദേശങ്ങളും തീരുമാനങ്ങളും അവർ പാലിച്ചിട്ടുണ്ട്. നിയമസഭയും എക്സിക്യൂട്ടീവും ഈ വിശ്വാസവും ഉത്തരവാദിത്വവും തിരിച്ചു പ്രകടിപ്പിക്കേണ്ട സമയമാണിത്,” അവർ പറഞ്ഞു.