രാജ്യത്തെ ഏറ്റവും സമ്പന്ന പാര്‍ട്ടി ബി.ജെ.പി, ആസ്തി 4847.78 കോടി; രണ്ടാം സ്ഥാനത്തും കോണ്‍ഗ്രസില്ല

രാജ്യത്തെ ഏറ്റവും സമ്പന്ന പാര്‍ട്ടി ബിജെപി. 4,847.78 കോടി രൂപയുടെ ആസ്തിയാണ് ബിജെപിക്കുള്ളത്. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. ദി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

രണ്ടാം സ്ഥാനത്ത് മായാവതിയുടെ ബിഎസ്പിയാണ്, 698.33 കോടി രൂപയാണ് ആസ്തി. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. 588.16 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ ആസ്തി. സിപിഎം (569.51 കോടി), സിപിഐ (29.78 കോടി) എന്നീ പാര്‍ട്ടികളാണ് യഥാക്രമം നാലും ആറും സ്ഥാനങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (247.78 കോടി), എന്‍സിപി (8.20 കോടി) എന്നിവരാണ് യഥാക്രമം അഞ്ചും ഏഴും സ്ഥാനത്ത്.

പ്രാദേശിയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ളത് സമാജ്വാദി പാര്‍ട്ടിക്കാണ് (എസ്പി). 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 563.47 കോടി രൂപയാണ് എസ്.പിയുടെ ആസ്തി. ടിആര്‍എസ് ആണ് രണ്ടാം സ്ഥാനത്ത്. ആസ്തി 301.47 കോടി. മൂന്നാം സ്ഥാനത്ത് എഐഎഡിഎംകെയാണ്. 267.61 കോടിയാണ് പാര്‍ട്ടിയുടെ ആസ്തി. 44 പ്രാദേശിക പാര്‍ട്ടികളുടെ ആകെ ആസ്തികളില്‍ 95.27 ശതമാനവും ആദ്യ പത്ത് സംസ്ഥാനത്തുള്ളവയ്ക്കാണ്.

7 ദേശീയ പാര്‍ട്ടികളുടെയും 44 പ്രാദേശിക പാര്‍ട്ടികളുടെയും വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ദേശീയ പാര്‍ട്ടികള്‍ക്ക് ആകെ 6,988.57 കോടി രൂപയുടെ ആസ്തിയും പ്രാദേശിക പാര്‍ട്ടികള്‍ക്ക് 2,129.38 കോടിയുടെയും ആസ്തിയുണ്ട്.

ഏഴ് ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനത്തില്‍ 69.37 ശതമാനം വരും ബിജെപിയുടെ മാത്രം വരുമാനം (4847.78 കോടി). ബിഎസ്പിയുടേത് മൊത്തം വരുമാനത്തിന്റെ 9.99 ശതമാനവും (698.33 കോടി) കോണ്‍ഗ്രസിന്റേത് 8.42 ശതമാനവും (588.16 കോടി) ആണ്.