'വെള്ളമില്ല, ദയവായി ക്ഷേത്രത്തിലേക്ക് വരരുത്'; ഭക്തരോട് അഭ്യര്‍ത്ഥനയുമായി ദിവസേന ആയിരക്കണക്കിന് പേര്‍ ദര്‍ശനത്തിനെത്തുന്ന ക്ഷേത്രം

വേനല്‍ ചൂട് കടുത്ത സാഹചര്യത്തില്‍ രാജ്യത്തെ പല മേഖലകളിലും വെള്ളത്തിന്റെ ദൗര്‍ലഭ്യം കൂടി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ജലക്ഷാമം രൂക്ഷമായതിനാല്‍ ഭക്തരോട് ദര്‍ശനത്തിന് വരരുതെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ബംഗളൂരിലെ ക്ഷേത്രഭാരവാഹികള്‍. ധര്‍മസ്ഥല മഞ്ജുനാഥ ക്ഷേത്രം ഭാരവാഹികളാണ് ഭക്തരോട് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.

നേത്രാവതി നദിയിലെ വെള്ളം താഴ്ന്നതിനെ തുടര്‍ന്നാണ് ക്ഷേത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ പോലും തടസ്സപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭക്തരുടെ ഒഴുക്ക് തുടര്‍ന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാകുമെന്നതിനാലാണ് ഭാരവാഹികള്‍ ഭക്തരോട് ക്ഷേത്രദര്‍ശനത്തിന് വരരുതെന്ന് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

കര്‍ണാടകയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് 800 വര്‍ഷത്തിലേറെ പഴക്കമുള്ള ധര്‍മസ്ഥല മഞ്ജുനാഥ ക്ഷേത്രം. ദിവസേന പതിനായിരക്കണക്കിന് പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ ദര്‍ശനത്തിന് എത്താറ്. ഇവര്‍ക്ക് ഭക്ഷണവും ഇവിടെ നിത്യേനയുണ്ട്.

നേരത്തെ, ഇതേ കാരണത്താല്‍ ഭക്തരോട് ദര്‍ശനം മാറ്റി വെയ്ക്കാന്‍ ബീദറിലെ ഝരണി നരസിംഹ ക്ഷേത്രം ആവശ്യപ്പെട്ടിരുന്നു. പിന്നീട് ക്ഷേത്രം അടച്ചിട്ടിരുന്നു.