അരവിന്ദ് കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തന്നെ തുടരാം; സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി തള്ളി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്‌റ്റിലായ അരവിന്ദ് കെജ്‌രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവില്‍ ഇക്കാര്യത്തില്‍ കോടതി ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്.

മുഖ്യമന്ത്രിയായി തുടരുന്നതിന് കെജ്‌രിവാളിന് നിയമപരമായ എന്ത് തടസമാണുള്ളതെന്ന് ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണ് ഹർജി തള്ളിയത്. ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഹര്‍ജി തള്ളിയത്.

ഡൽഹി മദ്യനയ അഴിമതി കേസില്‍ കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഭരണം പ്രതിസന്ധിയിലായിരുന്നു. തുടർന്നാണ് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയത്. മുഖ്യമന്ത്രി ജയിലിലാകുന്നത് ഭരണഘടന പ്രതിസന്ധിയാകുമെന്ന് കാട്ടി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നു.

ഇഡി കസ്റ്റഡിയില്‍ കഴിയുന്ന കെജ്‌രിവാള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. അതേസമയം, കെജ്‌രിവാളിനെ ഇന്ന് റൗസ് അവന്യു കോടതിയില്‍ ഹാജരാക്കി. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ് കെജ്‌രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്. മദ്യനയ കേസിലെ സത്യം കെജ്‌രിവാള്‍ കോടതിയില്‍ വ്യക്തമാക്കും എന്നായിരുന്നു ഭാര്യ സുനിത ഇന്നലെ പറഞ്ഞത്.