പൗരത്വ ഭേദഗതി ബില്ലിന് എതിരെ പ്രതിഷേധം ശക്തം; അരുണാചലിലും ത്രിപുരയിലും ഇന്റര്‍നെറ്റ് നിരോധിച്ചു

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെ അരുണാചല്‍ പ്രദേശിലും ത്രിപുരയിലും ഇന്റര്‍നെറ്റ് നിരോധിച്ചു. 2018-ല്‍ ഇത്തരത്തില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തിയിരുന്നു.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സംഘടനയായ ഫ്രീഡം ഹൗസിന്റെ വാര്‍ഷിക പഠനമനുസരിച്ച് 2018-ല്‍ ഇന്ത്യയില്‍ നൂറിലധികം ഇന്റര്‍നെറ്റ് നിരോധനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തെ 65 രാജ്യങ്ങളിലെ 87% ഇന്റര്‍നെറ്റ് ഉപയോക്താക്കളെയാണ് ഇതിനായി പഠന വിധേയമാക്കിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അല്ലെങ്കില്‍ സംസ്ഥാന ആഭ്യന്തര വകുപ്പുകളുടെ സെക്രട്ടറിമാര്‍ക്ക് ഇന്റര്‍നെറ്റ് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിടാമെന്നാണ് ചട്ടം.

അതേ സമയം ബില്ലിനെതിരെ രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. മണിപ്പൂരില്‍ ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കു പ്രഖ്യാപിച്ച പണിമുടക്ക് നാളെ പുലര്‍ച്ചെ മൂന്നു മണി വരെ തുടരും. “”മണിപ്പുര്‍ പീപ്പിള്‍ എഗനിസ്റ്റ് സിറ്റിസണ്‍ഷിപ്പ് അമന്‍ഡ്‌മെന്റ് ബില്‍”” എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് സമരം. തലസ്ഥാനമായ ഇംഫാലിലടക്കം പ്രധാന വിപണികളെല്ലാം അടഞ്ഞു കിടന്നു. മണിപ്പൂരിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബില്‍ നടപ്പാക്കരുതെന്ന് സമരരംഗത്തുള്ളവര്‍ ആവശ്യപ്പെട്ടു.