2024-ല്‍ വോട്ട് ചോദിച്ചു വരുമ്പോള്‍ രാജ്യത്തെ അവസാന കുടിയേറ്റക്കാരനെയും പുറത്താക്കും: ആഭ്യന്തരമന്ത്രി അമിത് ഷാ

കുടിയേറ്റക്കാര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

അടുത്ത 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് നിങ്ങളോട് വോട്ട് ചോദിക്കാന്‍ വരുമ്പോള്‍ രാജ്യത്തെ അവസാനത്തെ കുടിയേറ്റക്കാരനെയും പുറത്താക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഹരിയാനയിലെ കൈതലില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഫാല്‍ യുദ്ധവിമാനത്തില്‍ ആയുധ പൂജ നടത്തിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസിനെയും അമിത് ഷാ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നമ്മുടെ പാരമ്പര്യത്തെ അംഗീകരിക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണോ എന്ന് അമിത് ഷാ പ്രസംഗം കേള്‍ക്കാനെത്തിയവരോട് ചോദിച്ചു. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപി സിംഗ് പൗരത്വ പട്ടികയെ എതിര്‍ത്ത സാഹചര്യത്തിലായിരുന്നു അമിത് ഷായുടെ പ്രസംഗം.