ഭരണം ലഭിച്ചാല്‍ 'ആ 54 പള്ളികളും മദ്രസകളും' പൊളിക്കും; ഡല്‍ഹിയില്‍ നയം വ്യക്തമാക്കി ബി.ജെ.പി നേതാവ്

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നയം വ്യക്തമാക്കി ബി.ജെ.പി നേതാവ്. അധികാരം ലഭിച്ചാല്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ച 54 പള്ളികളും മദ്രസകളും പൊളിച്ച് നീക്കുമെന്നും വിവിധ മത വിഭാഗങ്ങള്‍ കൈയ്യേറിയ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിക്കുമെന്നും ബിജെപി നേതാവ് പര്‍വേഷ് സാഹിബ് സിങ് വര്‍മ പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ച 54 പള്ളികളെയും മദ്രസകളെയും കുറിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവയനുസരിച്ചുള്ളവയുടെ വിവരങ്ങള്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറിയെന്നും പര്‍വേഷ് പറഞ്ഞു. എന്നാല്‍ ബിജെപി നേതാവ് ഉന്നയിച്ച ആരോപണം വ്യാജമാണെന്നാണ് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ പറഞ്ഞു.

കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മിച്ച പള്ളികള്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നെന്നും 68 പള്ളികളില്‍ പരിശോധന നടത്തിയെങ്കിലും സര്‍ക്കാര്‍ ഭൂമിയിലുള്ള ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം 11നാണ്.