മുൻ സ്പീക്കറെ വെട്ടിക്കൊന്ന പ്രതിക്ക് ബി.ജെ.പിയിൽ അം​ഗത്വം; അസ്വാഭാവികത ഇല്ലെന്ന് വാദം

പുതുച്ചേരി മുന്‍ നിയമസഭാ സ്പീക്കര്‍ വിഎംസി ശിവകുമാറിന്റെ കൊലപാതകം ഉള്‍പ്പെടെ 12 ഓളം കേസുകളില്‍ പ്രതിയായ ആര്‍ എഴിലരസി എന്ന മീരക്ക് ബിജെപിയില്‍ അംഗത്വം.

തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി 15 കേസുകളുണ്ട്. 2017ല്‍ മുന്‍ സ്പീക്കറും കൃഷിമന്ത്രിയും കാരയ്ക്കലിലെ പ്രമുഖ രാഷ്ട്രീയ നേതാവുമായിരുന്ന വി.എം.സി. ശിവകുമാറിനെ പട്ടാപ്പകല്‍ പെട്രോള്‍ ബോംബ് എറിഞ്ഞു വീഴ്ത്തിയശേഷം വെട്ടിയും കുത്തിയും കൊന്ന കേസിലെ മുഖ്യപ്രതിയാണ് ആര്‍.ഏഴിലരസി.

അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന ഏഴിലരസി പുതുച്ചേരി-തമിഴ്‌നാട് അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ വെച്ചാണ് പുതുച്ചേരി ബിജെപി അദ്ധ്യക്ഷന്‍ വി സാമിനാഥന്റെ സാന്നിദ്ധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപിയില്‍ അംഗത്വം എടുക്കുന്നതിന് ആര്‍ക്കും തടസമില്ലെന്നും അംഗത്വമെടുക്കുന്നയാളുടെ പശ്ചാത്തലം പാര്‍ട്ടിയുടെ മുഖഛായയെ ബാധിക്കില്ലെന്നുമായിരുന്നു സംഭവത്തെ ന്യായീകരിച്ച് പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ വാദം.