അധികാരമേൽക്കും മുൻപേ ജനപ്രിയ നടപടികളുമായി ടിവികെ നേതാവ് വിജയ്. അധികാരം ഏറ്റെടുക്കുന്നതിനു മുന്നോടിയായി വിജയ് അകമ്പടി വാഹനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒഴിവാക്കി. ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടി. ഇന്നലെ വൈകിട്ടോടെ വിജയിന്റെ സുരക്ഷാ വിഭാഗത്തോടൊപ്പമുണ്ടായിരുന്ന കോണ്‍വോയ് വാഹനങ്ങള്‍ പിന്‍വലിച്ചു.
വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് വിന്യസിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും നീക്കം ചെയ്തു. അതോടൊപ്പം വസതിയില്‍ സ്ഥാപിച്ചിരുന്ന മെറ്റല്‍ ഡിറ്റക്ടറുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും അഴിച്ചുമാറ്റി. തനിക്ക് അനുവദിച്ച കോണ്‍വോയ് വാഹനങ്ങളും അധിക സുരക്ഷാ ക്രമീകരണങ്ങളും പിന്‍വലിക്കാന്‍ വിജയ് നേരിട്ട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ സുരക്ഷാ ക്രമീകരണങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതായും ടി.വി.കെ ജോയിന്റ് ജനറല്‍ സെക്രട്ടറിയും നിയുക്ത എം.എല്‍.എയുമായ സി.ടി.ആര്‍. നിര്‍മ്മല്‍ കുമാര്‍ പറഞ്ഞു.
Read more
തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെയാണ് വിജയ്‌യുടെ സുരക്ഷ പിന്‍വവിച്ചത്. നീലാങ്കരൈയിലെ വിജയിന്റെ വസതിക്കും പനയൂരിലെ ഓഫീസിനും ചുറ്റുമുള്ള സുരക്ഷാ സാന്നിധ്യം കുറയ്ക്കാനുള്ള തീരുമാനം ടി.വി.കെ അധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരം മാത്രം എടുത്തതാണെന്നും ഭരണപരമായ മറ്റ് മാറ്റങ്ങള്‍ മൂലമല്ലെന്നും നിര്‍മ്മല്‍ കുമാര്‍ പറഞ്ഞു. ജനങ്ങള്‍ക്കും അയല്‍വാസികള്‍ക്കും വാഹനയാത്രികര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതിനാല്‍ ഈ ഘട്ടത്തില്‍ തനിക്ക് കോണ്‍വോയ് വാഹനങ്ങളോ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളോ ആവശ്യമില്ലെന്ന് നേതാവ് വിജയ് തന്നെയാണ് പോലീസിനോട് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.







