തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി എഎപി

ആം ആദ്മി പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി എഎപി. കമ്മീഷൻ ബിജെപിയുടെ തീരുമാനങ്ങൾ നടപ്പാക്കുകയാണെന്ന് എഎപി ആരോപിച്ചു.

തങ്ങളുടെ വാദം കേൾക്കാതെയാണ് കമ്മീഷൻ തീരുമാനം എടുത്തത്. തങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല എന്നും പാർട്ടി വ്യക്തമാക്കി. ഇതിനിടെ സർക്കാർ ഉടൻ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി കോൺഗ്രസ് രംഗത്ത് വന്നു. കേജരിവാൾ സർക്കാർ അഴിമതിക്കാരുടേതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

ഇരട്ട പദവി വഹിച്ചുവെന്ന കാരണത്താൽ ആം ആദ്മിയുടെ 20 എംഎല്‍എമാരെ തെരെഞ്ഞടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയിരുന്നു. വരുമാനമുള്ള ഇരട്ടപദവി ഇവര്‍ വഹിച്ചതായി തെരെഞ്ഞടുപ്പ് കമ്മീഷന്‍ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ പുറത്താക്കാനുള്ള ശുപാര്‍ശ തെരെഞ്ഞടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്കു കൈമാറിയത്.

എന്നാൽ നിയമപരമായി ഇതിനെ നേരിടുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനു ഡല്‍ഹി ഹൈക്കോടതി തെരെഞ്ഞടുപ്പിനു അനുമതി നല്‍കിയിരുന്നു.