ഇന്ത്യയിൽ രണ്ടാം ഡോസ് വാക്സിനേഷനു ശേഷം 87,000 പേർക്ക് കോവിഡ്, 46 ശതമാനവും കേരളത്തിൽ

രണ്ടാമത്തെ ഡോസ് വാക്സിനേഷനു ശേഷം രാജ്യത്താകെ 87,000 ത്തിലധികം ആളുകൾക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 46 ശതമാനം കേസുകളും കേരളത്തിൽ നിന്നുള്ളവയാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ആദ്യ ഡോസ് കുത്തിവെയ്പ്പിന് ശേഷം കേരളം 80,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, രണ്ടാമത്തെ ഡോസിന് ശേഷം 40,000 പേർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തു.

ദിവസേനയുള്ള കേസുകളുടെ വർദ്ധനയ്ക്ക് സാക്ഷ്യം വഹിക്കുന്ന കേരളത്തിൽ വാക്‌സിനേഷന് ശേഷമുള്ള കോവിഡ് വർദ്ധിക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ആശങ്കയായിരിക്കുകയാണ്.

വാക്‌സിനേഷന് ശേഷമുള്ള കോവിഡ് രോഗബാധയുടെ 200 സാമ്പിളുകളിൽ ജീനോം സീക്വൻസിംഗ് നടത്തിയെങ്കിലും കോവിഡ് വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല.

വൈറസിന്റെ ഡെൽറ്റ വേരിയന്റ് പ്രബലമായിരുന്ന കോവിഡ് രണ്ടാമത്തെ തരംഗത്തിൽ കണ്ടത് പോലെ ഒരു മ്യൂട്ടേഷൻ എല്ലായ്പ്പോഴും രോഗബാധയുടെ പുതിയ തരംഗത്തെ നയിക്കുന്നു. രണ്ടാമത്തെ തരംഗം കുറയുന്നതിനാൽ, പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തിനുള്ള സാദ്ധ്യതയെ കുറിച്ച് അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്.

100 ശതമാനം വാക്സിനേഷൻ നിരക്ക് ഉള്ള വയനാട്ടിൽ നിന്നും വാക്‌സിനേഷന് ശേഷമുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് ബാധ റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ ഇന്നലെ 21,427 കേസുകളും 179 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഈ സംസ്ഥാനങ്ങളിൽ ജീനോം സീക്വൻസിംഗ് നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.