ബിഹാറിൽ മസ്തിഷ്ക ജ്വരം മൂലം മരിച്ചത് 440 കുട്ടികളെന്ന് സർക്കാർ, ആശുപത്രിയില്‍ എത്താതെ മരിച്ചവരുടെ കണക്ക് അറിയില്ലെന്ന് ഡോക്ടർ

ബിഹാറിലെ മുസാഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നിലവില്‍ പുറത്തുവന്ന ഔദ്യോഗിക കണക്കിനെേക്കാളും കൂടുതലാകാമെന്ന് വെളിപ്പെടുത്തല്‍. വീടുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മരിച്ച കുട്ടികളുടെ കണക്കുകള്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്ന് കെജരിവാള്‍ ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോ. രാജീവ്കുമാർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്.

കുട്ടികൾക്ക് വേണ്ടത്ര പോഷകാഹാരം കിട്ടിയിരുന്നിന്നെല്ലെന്നും മുസാഫര്‍പൂരില്‍ പല കുട്ടികൾക്കും സംഭവിച്ചത് ഇതായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. മുസാഫര്‍പൂര്‍ ശ്രീകൃഷ്ണ മെ‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ 119 കുട്ടികളും കെജരിവാള്‍ ആശുപത്രിയില്‍ 21 കുട്ടികളുമായി ആകെ 440 കുട്ടിള്‍ മരിച്ചെന്നാണ് ബിഹാര്‍ സര്‍ക്കാർ പുറത്തുവിടുന്ന ഔദ്യോഗിക കണക്ക്.

“ആശുപത്രിയിൽ എത്തി മരിച്ചവരുടെ കണക്ക് മാത്രമാണ് ഇവിടെയുള്ളത്. വീടുകളിൽ സംഭവിക്കുന്ന മരണങ്ങളുടെ കണക്ക് ലഭ്യമല്ല” കെജരിവാള്‍ ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോ. രാജീവ് കുമാര്‍ പറയുന്നു. കണക്കുകളിലെവിടെയും പെടാതെ ഇതിലുമേറെ കുട്ടികൾ ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരിക്കാമെന്നതിന്‍റെ സൂചനയാണ് ഡോ. രാജീവ് കുമാറിന്‍റെ വാക്കുകൾ നൽകുന്നത്.