ചെന്നൈയിൽ പത്ത് മാധ്യമ പ്രവ‍ർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;

ചെന്നൈ നഗരത്തിൽ കൂടുതൽ മാധ്യമ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 10 മാധ്യമ പ്രവർത്തകർക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ആറ് പേർ ഒരു തമിഴ് ചാനലിലെ മാധ്യമ പ്രവർത്തകരാണ്. ഇതോടെ ചെന്നൈയിൽ കോവിഡ് സ്ഥിരീകരിച്ച ആകെ മാധ്യമ പ്രവർത്തകരുടെ എണ്ണം 40 ആയി.

ചാനൽ ജീവനക്കാർക്ക് കൂട്ടത്തോടെ രോഗം വന്നതിനെ തുടർന്ന് ഒരു പ്രമുഖ തമിഴ് ന്യൂസ് ചാനൽ ഇന്ന് തത്സമയ സംപ്രേക്ഷണം നിർത്തിയിരുന്നു. നേരത്തെ തന്നെ അമ്പതോളം മാധ്യമ പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇന്ന് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂടുതൽ മാധ്യമ പ്രവർത്തകർ നിരീക്ഷണ പട്ടികയിൽ വരും.

മറ്റൊരു ചാനലിലെ സബ് എഡിറ്റര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ന്യൂസ് റീഡര്‍മാരടക്കം ഇരുപത്തിമൂന്ന് മാധ്യമ പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച തമിഴ് ദിനപത്രത്തിലെ ലേഖകന്‍ ആരോഗ്യ സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരം പങ്കെടുത്തിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായി പ്രത്യേക പരിശോധന തുടങ്ങി.

ചെന്നൈയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും മാധ്യമ പ്രവർത്തകർക്ക് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോവിഡ് ബാധിത മേഖലയിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശം കേന്ദ്രം പുറപ്പെടുവിച്ചു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.

തമിഴ്നാട്ടിൽ ചെന്നൈ കഴിഞ്ഞാല്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തിരുനെൽവേലി എന്നിവടങ്ങളിലാണ് രോഗബാധിതര്‍ കൂടുതല്‍. കോയമ്പത്തൂരില്‍ 134 പേര്‍ക്കും തിരുപ്പൂരില്‍ 109 പേര്‍ക്കുമാണ് കോവിഡ്. ചെന്നൈയില്‍ ഇന്ന് 58 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതര്‍ 1596 ആയി. പത്ത് ദിവസത്തിനുള്ളില്‍ ചെന്നൈയില്‍ മാത്രം ഇരുന്നൂറോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.