തിരുവല്ലത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു; ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍

തിരുവനന്തപുരത്ത് തിരുവല്ലത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. തിരുവല്ലത്തിനടുത്ത് മൊബൈല്‍ ഫോണും പണവും മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് മര്‍ദിച്ച മുട്ടയ്ക്കാട് സ്വദേശി അജേഷാണ് മരിച്ചത്.

ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം വെട്ടുകത്തി ചൂടാക്കി യുവാവിന്റെ ജനനേന്ദ്രിയത്തിലും പിന്ഭാഗത്തും പൊള്ളലേല്‍പിക്കുകയായിരുന്നു. അജേഷിന്റ വീട്ടില്‍ വോച്ചായിരുന്നു ആക്രമണം. ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.

40,000 രൂപയും മൊബൈല്‍ ഫോണും അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രധാന പ്രതിയായ ജിനേഷ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ അജേഷിനെ പിടിച്ചു കൊണ്ടുപോയി വീട്ടില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. നടുറോഡില്‍ നിന്ന് സംഘം ചേര്‍ന്ന് പിടിച്ചു കൊണ്ടു പോയി വീട്ടിലെത്തിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

അജേഷിന്റെ വീട്ടില്‍ തന്നെ മോഷണം പോയ ഫോണ്‍ ഉണ്ടെന്ന് ആരോപിച്ച് പരിശോധന നടത്താനെത്തിയവരാണ് മര്‍ദ്ദിച്ചത്. ഫോണ്‍ കിട്ടാതെ വന്നതോടെ കമ്പു കൊണ്ട് അടിച്ച ശേഷം വീട്ടിലുണ്ടായിരുന്നു വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും വെച്ച് പൊള്ളിച്ചു.

മര്‍ദ്ദനത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച അജേഷ് വയലിലെത്തി അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ച ശേഷം പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചാണ് അജേഷ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍മാരും അജേഷിന്റെ അയല്‍വാസിയായ ഒരു യുവാവും അടക്കം അഞ്ച് പേരെയാണ് റിമാന്‍ഡ് ചെയ്തത്. തിരുവല്ലം സ്റ്റേഷനില്‍ പെട്ട വണ്ടിത്തടം ജംഗ്ഷനിലാണ് സംഭവം.

സംഭവത്തെ കുറിച്ച് പോലീസ് വിശദീകരിക്കുന്നതിങ്ങനെ: ബസ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയപ്പോള്‍ മലപ്പുറം സ്വദേശിയായ യുവാവിന്റെ 40000 രൂപയും മൊബൈല്‍ ഫോണും അടങ്ങുന്ന ബാഗ് മോഷണം പോയി. ഈ സംഭവം അടുത്തുള്ള ഓട്ടോക്കാരെ അറിയിച്ചപ്പോള്‍ അവര്‍ അവിടെ സ്ഥിരം മോഷണം നടത്തുന്ന യുവാവാണ് എന്നാരോപിച്ച് യുവാവിനെ പിന്‍തുടര്‍ന്ന് പിടിക്കുകയും യുവാവിനെ മര്‍ദ്ദിക്കുകയും  വെട്ടുകത്തി ചൂടാക്കി യുവാവിന്റെ ജനനേന്ദ്രിയത്തിലും പിന്‍ ഭാഗത്തും പൊള്ളിക്കുകയും തുടര്‍ന്ന് പാപ്പാന്‍ചാണിയിലുള്ള ഒരു വയലില്‍ ഉപേക്ഷിച്ചിട്ട് പോവുകയും ചെയ്തു