തിരുവനന്തപുരത്തെ 'കെവിന്‍' മോഡല്‍ കൊലപാതകം: പൊലീസിന് എതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; 'പരാതി കിട്ടിയിട്ടും നടപടിയെടുത്തില്ല'

തിരുവനന്തപുരത്ത് സംഘം ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന്റെ ഇടപെടല്‍ വൈകിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. നേരത്തെ വിവരമറിയിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് പൊലീസ് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചിരുന്നു. പൊലീസ് തുടക്കത്തില്‍ അന്വേഷണത്തില്‍ സജീവമായിരുന്നില്ലെന്ന് യുവാവിന്റെ ബന്ധുക്കളും ആരോപിച്ചിരുന്നു. കൊഞ്ചിറവിള ഓരിക്കാമ്പില്‍ വീട്ടില്‍ അനന്തു ഗീരീഷ്(21) ആണു കൊല്ലപ്പെട്ടത്. ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണു റിപ്പോര്‍ട്ട്. .

ചൊവ്വാഴ്ച വൈകിട്ട് കരമന അരശുമൂട്ടിലെ ബേക്കറിയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അനന്തുവിനെ നാലു പേരടങ്ങുന്ന സംഘം ബൈക്കിലെത്തി തട്ടിക്കൊണ്ടു പോയതായി ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. നാട്ടുകാരിലൊരാള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അക്രമിസംഘം വിരട്ടിയോടിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അല്‍പം അകലെ കൈമനത്തിനു സമീപം ആളൊഴിഞ്ഞ തോട്ടത്തില്‍ ഇന്നലെ രാവിലെ ജഡം കണ്ടെത്തിയത്. കൈഞരമ്പുകള്‍ മുറിച്ചിരുന്നു. ദേഹമാസകലം ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ പാടുകളുമുണ്ട്. തലയിലും ശരീരത്തുമുള്ള ആഴമേറിയ മുറിവുകള്‍ മരണകാരണമായെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടി തകര്‍ന്നതായും റിപ്പോര്‍ട്ടിലുണ്ട്.

രണ്ടു ദിവസം മുമ്പ് കൊഞ്ചിറവിള ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സംശയം. അനന്തുവും സുഹൃത്തുക്കളും ഉള്‍പ്പെട്ട പക്കമേള സംഘവും മറ്റൊരു സംഘവുമായിട്ടായിരുന്നു തര്‍ക്കം. അതു കയ്യാങ്കളിയില്‍ എത്തിയിരുന്നു. കൈമനത്തു ദേശീയ പാതയ്ക്കു സമീപം സാങ്കേതിക പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസ് കെട്ടിടത്തിനു വശത്തുള്ള തോട്ടത്തിലാണു മൃതദേഹം കിടന്നിരുന്നത്. സമീപം രക്തം തളം കെട്ടിയിരുന്നു. അനന്തുവിനെ ഇവിടെയെത്തിച്ചു മര്‍ദ്ദിച്ചതാകാമെന്നാണു കരുതുന്നത്.