വയനാട്ടില്‍ തന്ത്രങ്ങള്‍ പിഴച്ച് എല്‍.ഡി.എഫ്, രാഹുലിന് തുണയായത് എല്‍.ഡി.എഫിന്റെ വോട്ടുചോര്‍ച്ച

ആതിര അഗസ്റ്റിന്‍

കേരളത്തിലെ തിരഞ്ഞെടുപ്പ് കാലഘട്ടത്തെ രണ്ടായി കാണാം. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വരുന്നതിനു മുമ്പും അതിനു ശേഷവും.

തിരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ത്ഥിപട്ടിക പുറത്ത് വിടുന്നത് എല്‍ഡിഎഫ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു ആശങ്കയുമില്ലാതെ തീരുമാനം വരികയായിരുന്നു. വയനാട്ടിലുള്‍പ്പെടെ എല്ലായിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഫ്‌ളക്‌സുകളും ബോര്‍ഡുകളും നിറഞ്ഞു. പ്രചാരണവും തുടങ്ങി. അപ്പോഴും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമൊന്നുമായില്ല. ഒടുവില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നുവെന്ന തീരുമാനം വരുന്നത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നു എന്ന തീരുമാനം ശക്തമായപ്പോള്‍ അമേഠിയില്‍ തോല്‍ക്കുമെന്ന ഭയമാണ് കേരളത്തിലേക്കുള്ള എന്‍ട്രിയെന്ന പരാമര്‍ശമാണ് ബിജെപിയും എല്‍ഡിഎഫും ഒരുമിച്ച് രാഹുലിനെതിരെ ഉയര്‍ത്തിയത്. രാഹുല്‍ മത്സരിക്കുന്നതിന് മുമ്പ് കേരളത്തില്‍ മോദി വിരുദ്ധ വികാരത്തിനായിരുന്നു എല്‍ഡിഎഫ് പ്രാധാന്യം നല്‍കിയത്. പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യക്ഷമായി തന്നെ രാഹുലിനെതിരെ കൂരമ്പുകള്‍ എയ്തു വിട്ടു. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനും രാഹുലിനും ഒപ്പം നില്‍ക്കുന്ന നിലപാടും എല്‍ഡിഎഫ് സ്വീകരിച്ചു. അതേസമയം, രാഹുല്‍ കേരളത്തിലേക്ക് വരുന്നതിനെ ഭയപ്പെടുകയും ചെയ്തു. അതിനെ പ്രതിരോധിക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെനയാനുള്ള ശ്രമമായിരുന്നു പിന്നീടുണ്ടായത്. രാഹുല്‍ കേരളത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകും എന്ന് എല്‍ഡിഎഫ് ഭയന്നു. രണ്ടിടത്തും രണ്ട് നയങ്ങള്‍ സ്വീകരിച്ചത് എല്‍ഡിഎഫിന് തിരിച്ചടിയായി.മോദി വിരുദ്ധ വികാരം മാറി കുറച്ച് ദിവസത്തേക്കെങ്കിലും രാഹുലിനെതിരെ വയനാട്ടില്‍ എല്‍ഡിഎഫ് പ്രതിരോധം സൃഷ്ടിച്ചു. റാലി പോലുള്ള ജനകീയ മുന്നേറ്റങ്ങള്‍ എല്‍ഡിഎഫിന്റെ പ്രചാരണ മുനയുടെ മൂര്‍ച്ച കുറയ്ക്കാനാണ് സഹായിച്ചത്. പലയിടങ്ങളിലേയും ശ്രദ്ധ മാറി. രാഹുലിനെ തോല്‍പ്പിക്കുന്നതില്‍ മാത്രമായി ചുരുങ്ങിയ  ദിവസങ്ങളില്‍ എല്‍ഡിഎഫിന്റെ  ശ്രദ്ധ കേന്ദ്രീകരിച്ചതും രാഹുലിന്റെ വന്‍ ഭൂരിപക്ഷത്തിന് തുണയായി.

2014 ല്‍ വയനാട്ടില്‍ 45 ശതമാനം വോട്ടാണ് എല്‍ഡിഎഫ് നേടിയത്. 2016 നിയമസഭാ തിരഞ്ഞെടുപ്പായപ്പോഴേക്കും 43 ശതമാനമായി കുറഞ്ഞു. ഇത്തവണ 37 ശതമാനമായി വീണ്ടും കുറയുകയാണുണ്ടായത്. രാഹുല്‍ ഗാന്ധിയുടെ വ്യക്തിപ്രഭാവവും രാഹുലും പ്രിയങ്കയും ഒരുമിച്ച് വയനാട്ടിലെത്തിയതുമെല്ലാം വയനാട്ടിലെ വോട്ടര്‍മാരെ നന്നായി സ്വാധീനിച്ചു. അതൊക്കെ തന്നെ വോട്ടായി മാറുകയും ചെയ്തു.