സി.പി.ഐ എം ആവശ്യപ്പെട്ടാൽ രാജിവെയ്ക്കും; പ്രതിപക്ഷം ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്നും കെ.ടി ജലീൽ

സിപിഐഎം ആവശ്യപ്പെട്ടാൽ രാജിവെയ്ക്കുമെന്ന് മന്ത്രി കെ.ടി ജലീൽ. ഖുർആൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്നത്  അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും മന്ത്രി പറഞ്ഞു. ട്വന്റിഫോർ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

“യുഎഇ കൗൺസിൽ ജനറലുമായി 2017 മുതൽ ബന്ധമുണ്ടായിരുന്നു. ഷാർജാ സുൽത്താൻ കേരളം സന്ദർശിച്ച സമയത്ത് മിനിസ്റ്റർ ഇൻ വെയ്റ്റിംഗായി നിയമിക്കപ്പെട്ടത് ഞാനാണ്. അന്നാണ് കൗൺസിൽ ജനറലുമായി സൗഹൃദം ഉണ്ടാകുന്നത്. വ്യക്തിപരമായ ബന്ധം താൻ നില നിർത്തിയിരുന്നു. 2017 മുതൽ കൗൺസിൽ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ സ്വപ്‌നാ സുരേഷുമായും പരിചയമുണ്ടായിരുന്നു”- കെ.ടി ജലീൽ പറഞ്ഞു.

ഷാർജാ സുൽത്താന്റെ കുടുംബത്തിന്റെ കാര്യങ്ങളും, പരിപാടികൾ ഏകോപിപ്പിച്ചിരുന്നതുമെല്ലാം സ്വപ്‌നാ സുരേഷായിരുന്നു. അന്ന് ഞാനുമായി പരിചയപ്പെട്ടിട്ടുണ്ട്. ഔപചാരികമായി അല്ലാതെ വ്യക്തിപരമായി സ്വപ്‌നാ സുരേഷുമായി ബന്ധമില്ലായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിഷയത്തിൽ ഇരവാദം ഉന്നയിച്ചോ എന്ന  ചോദ്യത്തിന് മന്ത്രിയുടെ  മറുപടി ഇങ്ങനെ ആയിരുന്നു -‘ബിജെപി നേതാവ് കെ.സുരേന്ദ്രൻ കോൺസുലേറ്റിൽ നിന്ന് ജലീലിന് ലഭിച്ചത് സ്വർണകിറ്റുകളാണെന്ന് ആരോപിച്ചിരുന്നു. ഈ ഘട്ടത്തിലാണ് വിശുദ്ധ ഖുർആന്റെ കോപ്പികൾ സ്വർണ ഖുർആനാണ് നൽകിയതെന്ന് പറഞ്ഞ് വിശ്വാസികളെ വേദനിപ്പിക്കരുതെന്നാണ് ഞാൻ ഉദ്ദേശിച്ചത്. ബിജെപി നേതാവിന് കൊടുത്ത മറുപടി എന്തിനാണ് കോൺഗ്രസുകാരും ലീഗുകാരും ഏറ്റുപിടിക്കുന്നതെന്നും മന്ത്രി ചോദിച്ചു.

അതേസമയം മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍  ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി ആപ്റ്റില്‍ എന്‍ഐഎ പരിശോധന നടത്തി. വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റ് ഓഫീസിലാണ് എന്‍ഐഎ സംഘം ഇന്ന് പരിശോധന നടത്തിയത്. മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എന്‍ഐഎ പരിശോധിക്കുന്നത്.

കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘമാണ് പരിശോധന നടത്തുന്നത്. രാവിലെ സി-ആപ്റ്റിലെത്തിയ സംഘം ആദ്യം കുറച്ച് സമയം ചെലവഴിച്ച ശേഷം മടങ്ങുകയും പിന്നീട് തിരിച്ചെത്ത് പരിശോധന തുടരുകയുമായിരുന്നു.