ജോളിയെ കേസില്‍ സഹായിക്കാനോ പുറത്തിറക്കാനോ ഇല്ല; പണത്തിനായി ജോളി നിരന്തരം വിളിച്ചിരുന്നെന്നും സഹോദരന്‍

കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റിലായ ജോളിയെ തള്ളിപ്പറഞ്ഞ് സഹോദരന്‍ നോബി. കേസില്‍ സഹായിക്കാനോ പുറത്തിറക്കാനോ ഉണ്ടാവില്ലെന്ന് നോബി വ്യക്തമാക്കി.

പണം ആവശ്യപ്പെട്ട് ജോളി നിരന്തരം തന്നെയും പിതാവിനേയും വിളിക്കാറുണ്ടായിരുന്നുവെന്ന് നോബി പറയുന്നു. അറസ്റ്റിലാവുന്നതിന് രണ്ടാഴ്ച മുമ്പും ജോളി വീട്ടിലെത്തിയിരുന്നു. അന്ന് അച്ഛനില്‍ നിന്നും പണം വാങ്ങിയാണ് പോയത്. എത്ര കിട്ടിയാലും മതിയാവാത്ത തരം ആര്‍ത്തിയായിരുന്നു ജോളിക്ക് പണത്തോട് എന്ന് നോബി പറയുന്നു. ഇക്കാരണം കൊണ്ട് ആദ്യമൊക്കെ ജോളിക്ക് പണം അയച്ചു കൊടുക്കുന്നതായിരുന്നു പതിവെങ്കില്‍ പിന്നീട് അത് നിര്‍ത്തി മക്കളുടെ അക്കൗണ്ടിലേക്ക് ആണ് പണം അയച്ചിരുന്നതെന്നും നോബി പറഞ്ഞു.

റോയിയുടെ മരണശേഷം ഒരിക്കല്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തന്റെ സഹോദരങ്ങളും അളിയനുമായി കൂടത്തായിയില്‍ പോയിരുന്നു. അന്ന് മരിച്ചു പോയ ടോം ജോസഫ് എഴുതിയ വില്‍പ്പത്രം ജോളി തങ്ങളെ കാണിച്ചു. എന്നാല്‍ അതു വ്യാജമാണെന്ന് സംശയം തോന്നിയിരുന്നു. ജോളിയോട് അതിനെ കുറിച്ച പറഞ്ഞ് വാക്കുതര്‍ക്കവുമായി. സ്വത്ത് തട്ടിപ്പിനെ കുറിച്ചോ കൊലപാതകങ്ങളെ കുറിച്ചോ തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നും നോബി പറഞ്ഞു.