വെള്ളാപ്പള്ളി നടേശന് തിരിച്ചടി: എസ്.എന്‍ കോളജ് ഫണ്ട് തട്ടിപ്പില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി

വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ എസ് എന്‍ കോളേജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടരാമെന്നാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ഉത്തരവ്.

കേസ് തുടരേണ്ടതില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം കോടതി തള്ളി. തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു.

വെള്ളാപ്പള്ളി വീണ്ടും കേസിലെ പ്രതിയായതോടെ എസ് എന്‍ ട്രസ്റ്റിലെ സ്ഥാനം തുടരുന്നതിലും നിയമപ്രശ്‌നമുണ്ട്. പുതിയ നിയമാവലി പ്രകാരം കേസ് അന്വേഷണം നേരിടുന്നവര്‍ സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് ഹൈക്കോടതി വിധി. 1998 എസ് എന്‍ കോളേജ് കനക ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്.

1 കോടി രൂപ പിരിച്ചെടുത്തതില്‍ 55 ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ് എന്‍ ട്രസ്റ്റിലേക്ക് മാറ്റി.കമ്മിറ്റി ചെയര്‍മാനായിരുന്നു വെള്ളാപ്പള്ളി. ഇതിനെതിരെ അന്ന് കൊല്ലം എസ് എന്‍ ഡി പി വൈസ് പ്രസിഡന്റും ,ട്രസ്റ്റിന്റെ ബോര്‍ഡ് അംഗവുമായിരുന്ന സുരേന്ദ്ര ബാബു ആണ് കോടതിയെ സമീപിച്ചത്.

2020 ല്‍ ക്രൈം ബ്രാഞ്ച് സംഘം വെള്ളാപ്പള്ളിയെ പ്രതിയാക്കി കൊല്ലം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വീണ്ടും പുനരന്വേഷണത്തിന് ഇതേ കോടതി അനുമതി നല്‍കി. തുടര്‍ന്ന് വെള്ളാപ്പള്ളി പ്രതി അല്ലെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.