പൊലീസ് സ്റ്റേഷനുകള്‍ പാര്‍ട്ടി ഓഫീസ് പോലെ, സി.പി.എം അനാവശ്യമായി ഇടപെടുന്നുവെന്ന് വി.ഡി സതീശന്‍

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി ഓഫീസ് പോലെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജില്ലാ പൊലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റികളാണ്. കേരളം പഴയ സെല്‍ഭരണത്തിലേക്ക് തിരിച്ചുപോയി. പൊലീസ് സംവിധാനത്തില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആലപ്പുഴയില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളിലും പൊലീസിനേയും സര്‍ക്കാരിനേയും സതീശന്‍ വിമര്‍ശിച്ചു. സംസ്ഥാനത്തെ ക്രിമിനലുകളേയും, ഗുണ്ടകളേയും സംരക്ഷിക്കുന്നത് സര്‍ക്കാരാണ്. ഇന്റലിജന്‍സ് സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടു. സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. പൊലീസ് സംവിധാനത്തില്‍ സിപിഎം അനാവശ്യമായി ഇടപെടുന്നതാണ് പൊലീസിനെ ഈ പരിതാപകരമായ അവസ്ഥയില്‍ എത്തിച്ചത്. ഹൈക്കോടതിയുടെ വിമര്‍ശനം ഇത്രയധികം ഏറ്റുവാങ്ങിയ പൊലീസ് സംവിധാനം സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെ റെയിലില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായി ഉയരുകയാണ്. സ്ഥലമേറ്റെടുക്കല്‍ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. വിശദമായ പാരിസ്ഥിതിക സാമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെയും, കേന്ദ്രത്തിന്റേയും റെയില്‍വേയുടേയും അനുമതി ഇല്ലാതെയുമാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിന് പിന്നില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അനാവശ്യമായ ധൃതി കാണിക്കുകയാണ്. ഇതിനെതിരായ യുഡിഎഫിന്റെ രണ്ടാംഘട്ട സമരം ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കെ റെയില്‍ വിഷയത്തില്‍ ശശി തരൂരിന്റെ നിലപാട് പാര്‍ട്ടി പരിശോധിക്കുന്നുണ്ട്. യുഡിഎഫ് യോഗം ചേര്‍ന്ന് കൃത്യമായ പഠനങ്ങള്‍ നടത്തിയാണ് നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ നിയമസഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്താന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ സമയം അനുവദിച്ചില്ല. എന്ത് സുതാര്യതയാണ് പദ്ധതിക്കുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഒളിച്ചുവെയ്ക്കാന്‍ നിരവധി കാര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതെന്ന് സതീശന്‍ ആരോപിച്ചു.